ഒരു ദിവസത്തെ ഇളവ് അനുവദിച്ചതോടെ കൊയിലാണ്ടി നഗരത്തിൽ ഗതാഗതം വഴിമുട്ടി- ജനം പെരുവഴിയിൽ കുടുങ്ങി
കൊയിലാണ്ടി: നഗരം തുറന്നു. ജനവും, വാഹനവും നിറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സി. കാറ്റഗറിയിൽപ്പെട്ട കൊയിലാണ്ടിയിൽ കച്ചവട സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ചെറിയ ഇളവ് അനുവദിച്ചതോടെ നഗരത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടു. കാലത്ത് തുടങ്ങിയ തിരക്ക് ഇപ്പോഴും തുടരുകയാണ്. കൊയിലാണ്ടി നഗരത്തിൽ നിന്ന് തുടങ്ങിയ തിരക്ക് മൂടാടി ടൗൺ വരെയും, തെക്ക് ചേമഞ്ചേരി വരെയും അനുഭവപ്പെട്ടു വാഹന തിരക്ക് രൂക്ഷമായി. വവിധ ആവശ്യങ്ങൾക്കായി പട്ടണത്തിലെത്തിയവർക്ക് കാൽനട യാത്രപോലും ദുഷ്ക്കരമായി.
എമർജൻസി കേസുമായി പോകുന്ന ആംബുലൻസ് ഉൾപ്പെടെ രക്ഷയില്ലാതെ ട്രാഫിക്കിൽ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയിലായി. ഇതോടെ ട്രാഫിക് പോലീസിനൊപ്പം. സി.ഐ. എൻ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ എസ്-ഐ.മാരായ അനുപ്, ശ്രീജേഷ്, ഒ.കെ. സുരേഷ് എന്നിവർ രംഗത്തിറങ്ങി റോഡിന് നടുവിൽ നിന്ന് ട്രാഫിക് നിയന്ത്രിച്ചതോടെ അതുവരെ നാല് വരിയായും, അഞ്ച് വരിയായും റോഡ് നിറഞ്ഞ് ഓടിയ വാഹനങ്ങൾ രണ്ട് ഭാഗങ്ങളിലും വരിയായി ഓടിയതോടെ ഗതാഗതം സുഗമമാവുകയായിരുന്നു.