വരകുന്നിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണ് വൻ ദുരന്തം ഒഴിവായി
കൊയിലാണ്ടി: മഴയ്ക്ക് പിറകെ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു. വൻ ദുരന്തം ഒഴിവായി. കൊയിലാണ്ടി നഗരസഭയിലെ 26-ാം വാർഡിലെ വരകുന്നിലാണ് സംഭവം. തൊട്ടടുത്തുള്ള നൌഫൽ എന്നയാളുടെ വീടിൻ്റെ മതിൽ വരകുന്ന് ലക്ഷംവീട് കുഞ്ഞിബി എന്നാളുടെ വീടിൻ്റെ ചുമരിൽ പതിക്കുകയായിരുന്നു. ഇടിയിടെ ആഘാതത്തിൽ വീടിൻ്റെ ചുമർ ചിതറിത്തെറിച്ച് കോൺക്രീറ്റ് ബെൽറ്റോട്കൂടിയ കല്ലും മതിലും വീടിനകത്തെത്തി. വീടിന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഒരു ഭാഗത്തെ ചുമർ പൂർണ്ണമായും തകർന്നിട്ടുണ്ട്. വിടിൻ്റെ പല ഭാഗത്തും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. സുമാർ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.

നാലര മീറ്റർ ഉയരവും 12 മീറ്ററോളം നീളവുമുണ്ട് മതിലിന്. ആ സമയത്ത് വീടിനകത്തുള്ളവർ മറ്റ് റൂമുകളിലായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. തൊട്ടുമുമ്പ് മതിൽ ഇടിഞ്ഞ് വീണ ഭാഗത്ത് നിന്ന് കുട്ടികൾ ഓടിക്കളിച്ചിരുന്നു. കുട്ടികൾ ചായകുടിക്കാൻ വീടിനകത്തേക്ക് കയറിയ സമയത്താണ് വൻ ശബ്ദത്തോടെ മതിൽ ഇടിഞ്ഞ് തകർന്നത്.

നഗരസഭ കൌൺസിലർ വി.എം. സിറാജിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഓടിക്കൂടി കല്ലും മണ്ണും നീക്കം ചെയ്യുകയാണ്. പന്തലായനി വില്ലേജിൽ വിവരം അറിയിച്ചിട്ടുണ്ട്. നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും വിവരമറിഞ്ഞ് അവിടേക്ക് തിരിച്ചിട്ടുണ്ട്. കനത്ത മഴയിൽ വരകുന്നിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചെയർപേഴ്സൺ കെ.പി. സുധ പറഞ്ഞു.


