KOYILANDY DIARY

The Perfect News Portal

അഞ്ചുവർഷത്തിൽ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത്‌ 10 ലക്ഷം കോടി

തിരുവനന്തപുരം: അഞ്ചുവർഷത്തിൽ രാജ്യത്തെ ബാങ്കുകൾ കിട്ടാക്കടമെന്ന പേരിൽ എഴുതിത്തള്ളിയത്‌ 10 ലക്ഷം കോടി രൂപ. തുടരുന്ന കിട്ടാക്കടം തീർപ്പാക്കൽ നടപടികളിൽ ഈ തുക വർധിക്കാനാണ്‌ സാധ്യതയെന്ന്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്‌ പറയുന്നു. തിരിച്ചടവ്‌ പ്രയാസകരമായ വായ്‌പകളെ മുൻകൂട്ടി കണ്ടെത്തി പരിഹാരമാർഗങ്ങൾ സ്വീകരിക്കാൻ റിസർവ്‌ ബാങ്ക്‌ ചട്ടക്കൂട്‌ കൊണ്ടുവന്നതായും റിപ്പോർട്ടിലുണ്ട്‌.

കടം തിരിച്ചുപിടക്കാനുള്ള ട്രിബ്യൂണലുകൾ, സർഫാസി നിയമപ്രകാരമുള്ള നടപടികൾ, ഇൻസോൾവൻസി ആൻഡ്‌ ബാങ്ക്‌ റപ്‌റ്റ്‌സി കോഡിനുകീഴിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ തുടങ്ങിയവ വഴിയുള്ള നടപടികളെല്ലാം വൻതോതിൽ കടം എഴുതിത്തള്ളുന്നതിന്‌ കാരണമായി. 2019 -20ൽ 61.28 ലക്ഷം കേസിലായി 6.94 ലക്ഷം കോടി രൂപയുടെ കുടിശ്ശിക തീർപ്പാക്കൽ നടപടികളിൽ തിരിച്ചുപിടച്ചത്‌ 1.53 ലക്ഷം കോടി രൂപമാത്രം. 2020–-21ൽ 20.35 കേസിൽ 4.56 ലക്ഷം കോടി രൂപയുടെ കുടിശ്ശിക തിരിച്ചടവ്‌ നടപടികളിൽ  ലഭിച്ചത്‌ 64,229 കോടി മാത്രം.

Advertisements

2021 -22ൽ കേസിന്റെ എണ്ണം 87.87 ലക്ഷമായി ഉയർന്നു. ബാങ്കുകൾക്ക്‌ ലഭിക്കേണ്ട 4.87 ലക്ഷം കോടി രൂപയിൽ തിരിച്ചടവ്‌ 89,661 കോടിയും. 18.4 ശതമാനമായി തിരിച്ചടവ്‌ നിരക്ക്‌. എന്നാൽ, ബാങ്ക്‌ നിക്ഷേപം ഉയരുകയാണ്‌. ഈവർഷം നിക്ഷേപ വർധന 11 ശതമാനമായി. പിൻവലിച്ച 2000 രൂപ കറൻസിയിൽനിന്ന്‌ രണ്ടുലക്ഷം കോടിയോളം രൂപ ബാങ്കുകളിൽ മടങ്ങിയെത്തി. ഇതിൽ 85 ശതമാനവും ബാങ്കുകളിൽ നിക്ഷേപമായി തുടരുന്നു. ഇതോടെ ബാങ്കുകളുടെ ബിസിനസിന്‌ ഉപയോഗിക്കാനാകെ കൈവശം സൂക്ഷിക്കുന്ന പണത്തിന്റെ അളവ്‌ ഒരുലക്ഷം കോടിയിൽനിന്ന്‌ 2.2 ലക്ഷം കോടി രൂപയായി ഉയർന്നു.

Advertisements