ഹന്നയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് ആക്ഷൻ കമ്മിറ്റി
കൊയിലാണ്ടി: നന്തി ബസാർ കാളിയേരി അസീസിന്റെ മകൾ ഹന്ന (22) മേപ്പയ്യൂർ വിളയാട്ടൂരിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമാണെന്നും കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
2016 ഒക്ടോബർ 22നാണ് ഹന്നയും മേപ്പയ്യൂർ വിളയാട്ടൂരിലെ പൊക്കിട്ടാട്ട് അസീസിന്റെ മകൻ നമ്പീലുമായി വിവാഹം നടന്നത്. സപ്തംബർ 1ന് പെരുന്നാൾ ദിവസം ഹന്നയും, നബീലും നന്തിയിലെ വീട്ടിലെത്തുകയും, വൈകീട്ട് തിരിച്ച് പോവുകയുമായിരുന്നു.
രാത്രി 7 മണിക്കാണ് ഹന്ന മരണപ്പെട്ട വിവരം അറിയുന്നത്. ഹന്നയുടെ മൃതശരീരം നബീലും ബന്ധുക്കളും ചേർന്ന് മേപ്പയൂർ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാരാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഹന്ന ആത്മഹത്യ ചെയ്തെന്നാണ് നബീലും ബന്ധുക്കളും പറയുന്നത്.
എന്നാൽ മൃതദേഹം കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു നാട്ടുകാർ കണ്ടത്. സ്വന്തം വീട്ടിൽ നിന്നും ഹന്ന വളരെ സന്തോഷത്തോടെയാണ് ഭർതൃവീട്ടിലേക്ക് പോയതെന്ന് കുടുംബാഗങ്ങൾ പറയുന്നു. നേരത്തെ സ്വർണ്ണവും പണവും കൂടുതൽ ആവശ്യപ്പെട്ട് നബീലിന്റെ ഉമ്മയും, ബാപ്പയും, സഹോദരിയും ചേർന്ന് പീഡിപ്പിച്ചിരുന്നതായും, പീഡനം അസഹ്യമായപ്പോൾ ഒന്നരമാസക്കാലം സ്വന്തം വീട്ടിലായിരുന്നു ഹന്ന.
അവസാന വർഷ എം.ബി.എ.വിദ്യാർത്ഥിനിയായ ഹന്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ഹന്നയുടെ കുടുംബങ്ങൾ പറയുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഹന്നയുടെ മരണത്തിന് ഉത്തരവാദികളായ നബിൽ, ബാപ്പ, ഉമ്മ, സഹോദരി എന്നിവരുടെ പേരിൽ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
പത്ര സമ്മേളനത്തിൽ ചെയർമാൻ ഷീജ പട്ടേരി, എം.കെ. മുഹമ്മദ്, രൂപേഷ് കൂടത്തിൽ, ടി.കെ. പത്മനാഭൻ, വി. നാരായണൻ, കെ.നൂറുദീൻ, എം. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. മേപ്പയൂരിലും വിളയാട്ടൂരിലും ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.