സർക്കാർ ആഘോഷങ്ങൾ ഒഴിവാക്കി ആ തുക ദുരിതാശ്വാസ പ്രവർത്തനത്തിന് ചെലവാക്കും: ഇ പി ജയരാജൻ

തിരുവനന്തപുരം: സർക്കാർ ഫണ്ടുപയോഗിച്ചുള്ള ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി ആ തുക ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. പ്രളയത്തിൽ വളരെയധികം നാശനഷ്ടമാണ് നമുക്കുണ്ടായിട്ടുള്ളത്. അവ പരമാവധി മെച്ചപ്പെട്ട അവസ്ഥയിൽ എത്തിക്കുന്നതിനാണ് പ്രധാന്യം കൊടുക്കേണ്ടത്. അപ്പോൾ ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. കെടുതിയിൽനിന്നും കരകയറിയാൽ ആഘോഷങ്ങൾ എല്ലാം നമുക്ക് വീണ്ടും ഭംഗിയായി നടത്താവുന്നതാണെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സ്കൂൾ കലോൽസവം, കായികമേള എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. കുട്ടികൾക്ക് ഗ്രേസ് മാർക്ക് കുറയുമെന്നുള്ള പേടിയൊന്നും വേണ്ട. അതുപോലെ ദേശീയ കായികമേളയിൽ പങ്കെടുക്കാനുള്ള അവസരവും നമ്മുടെ കുട്ടികൾക്ക് നഷട്മാകരുത്. ആഘോഷങ്ങൾ പരമാവധി കുറച്ച് ഈ കാര്യങ്ങളിൽ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും.

മന്ത്രിമാരുടെ അഭിപ്രായങ്ങളെ ദുർവ്യാഖ്യാനിക്കരുതെന്നും ഇ പി പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്ര നടപടിക്രമങ്ങൾ പാലിച്ചുമാത്രമെ ഉണ്ടാകൂ. പുറംനാടുകളിൽനിന്നും നിരവധിപേരാണ് ദുരിതാശ്വാസ പ്രവർത്തനവുമായി സഹകരിക്കുന്നത്. എന്നാൽ ഇപ്പോഴും പലരും എങ്ങിനെ സഹായമെത്തിക്കും എന്നെല്ലാം അന്വേഷിക്കുന്നുണ്ട്. മന്ത്രിമാർ ആ രാജ്യങ്ങളിൽ ചെല്ലുകയാണെങ്കിൽ ഇത്തരം ഫണ്ടും സ്വരൂപിക്കാൻ സാധിക്കും. കൂടാതെ പുറം നാടുകളിലുള്ള മലയാളികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മറ്റ് വിദേശികളിൽനിന്നും സഹായം ശേഖരിക്കാൻ സാധിക്കും. അതിനാൽ ഇത്തരം കാര്യങ്ങളിലെ ഗുണവശം കാണാൻ കഴിയണമെന്നും ഇ പി പറഞ്ഞു.

