വെള്ളം ഇറങ്ങിയോ എന്നറിയാന്‍ ക്യാമ്പില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ വരവേറ്റത് പെരുമ്പാമ്പ്
കൊയിലാണ്ടി: പയ്യോളി – കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയതോടെ ക്യാമ്പില്‍ അഭയം പ്രാപിച്ചവര്‍ ഇടയ്ക്കൊന്നു വീട്ടിലേക്ക് വന്നു നോക്കിയപ്പോള്‍ വരവേറ്റത് പെരുമ്പാമ്പ്. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് പടിഞ്ഞാറുഭാഗത്തെ ചാത്തമംഗലം കോളനിയിലെ പുരുഷുവിന്റെ വീട്ടിലാണ് സംഭവം. രണ്ടു മീറ്ററിലേറെ നീളമുള്ള ഈ ഉഗ്രനെ കണ്ടത്. വനം വകുപ്പിൻ്റെ പാമ്പ് പിടിത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാട് പിടികൂടി പെരുവണ്ണാമൂഴിയിലേക്ക് മാറ്റി.
വയലില്‍ക്കരയിലുള്ള വീട്ടിലേക്ക് വെള്ളം കയറിയപ്പോള്‍ അയനിക്കാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറിയതായിരുന്നു പുരുഷുവിൻ്റെ കുടുംബം. വെള്ളം ഇറങ്ങിയോ എന്നറിയാന്‍ ഇന്നലെ വീട്ടിലെത്തിയ സമയത്താണ് വീടിൻ്റെ ഷെഡിനോടു ചേര്‍ന്നുള്ള വലയില്‍ കുടുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടത് വനസംരക്ഷണ വകുപ്പില്‍ വിവരം അറിയിച്ചതോടെ വൈകാതെ സുരേന്ദ്രന്‍ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
ആണ്‍ വര്‍ഗത്തില്‍പെട്ട പാമ്പിന് എട്ടു വയസ്സെങ്കിലുമുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ദേഹത്ത് പറ്റിയ മുറിവ് മാറ്റാന്‍ പെരുവണ്ണാമൂഴിയിലെ പരിപാലനകേന്ദ്രത്തില്‍ നിന്ന് പരിചരണം നല്‍കിയ ശേഷം പിന്നീട് തുറന്നുവിടുമെന്നും അദ്ദേഹം പറഞ്ഞു.