മല ചവിട്ടാൻ ഇത്തവണ നവീനിനോടൊപ്പം ” മാളു” എന്ന നായക്ക് പകരം സഹചാരിയായി മറ്റൊര് നായ

കൊയിലാണ്ടി: ശരണവഴികൾ താണ്ടി ശബരിമല ചവിട്ടാൻ ഇത്തവണ നവീനിനോടൊപ്പം ” മാളു” എന്ന നായക്ക് പകരം സഹചാരിയായി മറ്റൊര് നായ എത്തി. ബേപ്പുർ അരക്കിണർ സ്വദേശിയായ നവീനിനെ നിഴൽ പോലെ പിന്തുടർന്നാണ് കഴിഞ്ഞ വർഷം മാളു എന്ന നായ പതിനെട്ടാം പടി വരെ എത്തിയത്. യാത്രയിലുടനീളം അയ്യപ്പഭക്തരെ വിസ്മയിപ്പിച്ചായിരുന്നു മാളുവിന്റെ മലകയറ്റം.
ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് മാളു അപ്രതീക്ഷിതമായി നവീന്റെ സഹയാത്രികയായത്. കാൽനട യാത്രയിൽ പാതയോരങ്ങളിലെ ക്ഷേത്രങ്ങളിലായിരുന്നു ഭക്ഷണവും വിശ്രമവും. ഭക്തിസൂചകമായി മാളുവിന്റെ കഴുത്തിൽ മുദ്ര ചാർത്താനും നവീൻ മറന്നില്ല. ഒടുവിൽ പൊലീസിന്റെ സുരക്ഷാവലയം മറികടന്ന് ഇരുവരും പതിനെട്ടാം പടിച്ചുവട് വരെ എത്തി. അവിടെ വെച്ച് ഇരുവരും പിരിഞ്ഞു.

എന്നാൽ ദർശന സൗഭാഗ്യത്തിന് ശേഷം തിരിച്ചെത്തിയ നവീൻ കണ്ടത് വിസ്മയകരമായ കാഴ്ചയായിരുന്നു. മണിക്കൂറുകളോളം വിശപ്പും ദാഹവും വകവെക്കാതെ തന്റെ സഹയാത്രികനായ നവീനിന്റെ കാലൊച്ചക്കായി കണ്ണിമ ക്കാതെ കാത്തിരിക്കുകയായിരുന്നു മാളു. ദിവ്യമായ ഒരാത്മബന്ധത്തിന്റെ സംതൃപ്തിക്കൊടുവിൽ ഇരുവരും തിരികെ ബേപ്പൂരിലേക്ക് മടങ്ങി.

ഇത്തവണ മാളുവിന് പകരം പറശ്ശിനിക്കടവിൽ നിന്നാണ് പുതിയ അതിഥിയെത്തിയത്. കാൽനടയായുള്ള യാത്ര ഇപ്പോൾ കോഴിക്കോടിനടുത്ത് എലത്തൂർ പിന്നിട്ട് കഴിഞ്ഞു.

