ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ബെഫി രംഗത്ത്

കൊച്ചി: ബെഫി പോപ്പുലർ ഫ്രണ്ടിനേക്കാൾ അപകടകാരിയാണെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) രംഗത്ത്.

ബെഫി സംഘടനയോട് ബിജെപി നേതൃത്വത്തിനുള്ള എതിർപ്പ് നോട്ടു നിരോധന കാലഘട്ടത്തിൽ തുടങ്ങിയതാണ്. ഇപ്പോൾ മാർച്ച് മാസത്തിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് മൂലധന ശക്തികൾക്ക് വലിയ അലോസരമുണ്ടാക്കിയിട്ടുണ്ട് എന്നത് അടുത്തയിടെ ട്രേഡ് യൂണിയൻ സംഘടനകളെ കരിവാരി തേക്കാൻ നടത്തുന്ന ആസൂത്രിത നീക്കങ്ങളിൽ നിന്ന് വ്യക്തമാണ്.


അഗ്രസ്സീവ് ട്രേഡ് യൂണിയനിസ’ത്തിനെതിരെ സിഐഐയും ഐഎഎസ്സ് അസ്സോസിയേഷൻ മുതൽ കെഎസ്ഇബി ചെയർമാൻ വരെ നടത്തിക്കൊണ്ടിരിക്കുന്ന ജല്പനങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണ്. മൂലധനശക്തി കളിൽ നിന്നും ഇലക്ടറൽ ബോണ്ടു വഴി ലഭിക്കുന്ന പണ ശക്തിയിൽ അധികാരം നിലനിർത്തുന്ന രാഷ്ടീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ സുരേന്ദ്രനിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല.


മോഡിയും ഇഡിയും പോക്കറ്റിലുള്ളതുകൊണ്ടു മാത്രം കൊടകര കുഴൽപ്പണക്കേസിൽ ജയിലിൽ പോകേണ്ടതിനു പകരം ബിജെപി അദ്ധ്യക്ഷ സ്ഥാനത്തു തുടരുന്ന സുരേന്ദ്രൻ ഒരു കാര്യം ഓർക്കുന്നത് നന്ന്. നോട്ടു നിരോധനക്കാലത്ത് താങ്കളും താങ്കളുടെ പാർട്ടിയും പ്രധാനമന്ത്രിയും പുറമേക്ക് അവകാശപ്പെട്ട ഒന്നും രാജ്യത്ത് നടപ്പായില്ല എന്നു മാത്രമല്ല ബെഫിയടക്കമുള്ള ട്രേഡ് യൂണിയൻ സംഘടനകൾ ചൂണ്ടിക്കാട്ടിയ പോലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയുകയാണ് ഉണ്ടായത് എന്ന് ജനങ്ങൾ തിരിച്ചറിയുന്നു.


പൊതു മേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിച്ച് ചങ്ങാത്ത മുതലാളിമാർക്ക് കൈമാറുന്നതിനെതിരെയുള്ള പ്രചരണം ശക്തിയായി തുടരാൻ താങ്കളുടെ പ്രസ്താവന പ്രചോദനമായതിൽ ഞങ്ങൾക്കുള്ള നന്ദി അറിയിക്കട്ടെ. കൂട്ടത്തിൽ ബിഎംഎസി നെ കൂടി പോപ്പുലർ ഫ്രണ്ടിനോട് ഉപമിക്കരുത് എന്ന ഒരഭ്യർത്ഥനയുണ്ട്.

കാരണം ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്തില്ലെങ്കിലും ബിഎംഎസ് പണിമുടക്കിൽ ഉന്നയിച്ച വിഷയങ്ങളോട് യോജിപ്പുള്ളവരായിരുന്നു. പണിമുടക്കിനെ എതിർത്തില്ല എന്നു മാത്രമല്ല പണിമുടക്കു വിഷയങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതാനും ബിഎംഎസ് തയ്യാറായി. 2015 വരെ ബിഎംഎസ് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ഭാഗമായിരുന്നതും താങ്കളെ ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ. സുരേന്ദ്രന്റെ ദുഷ്പ്രചരണങ്ങളെ തികഞ്ഞ അവജ്ഞയോടെ ഞങ്ങൾ തള്ളിക്കളയുന്നതോടൊപ്പം സംഘടനയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നെന്നും ബെഫി സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.

