ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു: ഡ്രൈവര്‍ക്ക് ആറ് മാസത്തേക്ക് അയോഗ്യത
കൊയിലാണ്ടി: ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവര്‍ക്ക് ആറ് മാസത്തേക്ക് അയോഗ്യത. കൊയിലാണ്ടി – താമരശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍. 56 ഡി. 793 സ്വകാര്യ ബസിലെ ഡ്രൈവര്‍ കെ. കെ. പ്രവീണിനെയാണ് കൊയിലാണ്ടി ജോ. ആര്‍.ടി.ഒ. പി. രാജേഷ് ആറ് മാസം വാഹനം ഓടിക്കുന്നതില്‍ നിന്ന് അയോഗ്യത കല്പിച്ചത്. കൂടാതെ എടപ്പാളിലെ പരിശീലന കേന്ദ്രത്തില്‍ ഒരു ദിവസത്തെ പരിശീലനത്തിന് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
നിറയെ യാത്രക്കാരുമായി കൊയിലാണ്ടിയില്‍ നിന്ന് താമരശ്ശേരിയിലേക്ക് സര്‍വീസ് നടത്തുന്നതിനിടയിലാണ് ബസ് ഡ്രൈവര്‍ പ്രവീണ്‍ മൊബൈല്‍ ഫോണില്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നത്. ഇത് ബസിലെ ഒരു യാത്രക്കാരി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സനല്‍കുമാര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി. ഡ്രൈവറോട് അധികൃതര്‍ വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്നാണ് ആർ.ടി.ഒ. നടപടിയെടുത്തത്.