പുതിയ ബസ്സ് സ്റ്റാന്റിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വിജയ വിഷ്വൽ മീഡിയ എന്ന സ്ഥാപനത്തിനെതിരെ പ്രതിപക്ഷം
കൊയിലാണ്ടി: നഗരസഭ പുതിയ ബസ്സ് സ്റ്റാന്റിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വിജയ വിഷ്വൽ മീഡിയ എന്ന സ്ഥാപനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. പുതിയ ബസ്സ് സ്റ്റാന്റിന് മധ്യഭാഗത്തായി കോഴിക്കോട് വടകര ബസ്സുകൾ നിർത്തിയിടുന്നതിന് മുന്നിലുള്ള റൂം ആണ് സ്വകാര്യ വ്യക്തിക്ക് രേഖകളില്ലാതെ പതിച്ച് കൊടുത്തത്. ലക്ഷങ്ങൾ ഡെപ്പോസിറ്റായും മാസത്തിൽ പതിനായിരത്തിലേറെ വാടക ഇനത്തിലും നഗരസഭ്ക്കും ലഭിക്കും എന്നിരിക്കെയാണ് വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ വിഷ്വൽ മീഡിയ എന്ന സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ടെന്നാണ് കൊയിലാണ്ടിയിലെ പ്രതിപക്ഷം ആരോപിക്കുന്നത്. ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് അഴിമതിക്ക് കൂട്ടു നിൽക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു.
2014 മുതൽ പത്ത് വർഷത്തേക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളസ് ആഡ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചില നിബന്ധനകൾ പ്രകാരം ബസ്സ് സ്റ്റാന്റിലെ പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ സ്റ്റാന്റിൽ ടെലിവിഷൻ സ്ഥാപിച്ച് പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതിയും, റൂം ഏറ്റെടുക്കാനുള്ള അനുമതിയും നഗരസഭ ഇവർക്ക് രേഖമൂലം ഇവർക്ക് നൽകിയിട്ടില്ലെന്നാണ് ഇവരുടെ ആരോപണം. മറ്റ് നിബന്ധനകളിൽ ഒരു കാര്യവും ഇവർ ചെയ്യുന്നില്ലെന്നും വ്യക്തമാക്കുന്നു.
വടകര ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വിജയ വിഷ്വൽ മീഡിയ എന്ന സ്ഥാപനത്തിന് ചില നഗരസഭ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും, 2014ൽ അനുമതിയുണ്ടായിരുന്ന സോളോ ആഡ് സൊല്യൂഷൻസും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് ഇവർ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം കൊണ്ടുവരാനാണ് അലോചിക്കുന്നതെന്ന് കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് നേതൃത്വവും, യൂത്ത് ലീഗ് നേതൃത്വവും വ്യക്തമാക്കി.