KOYILANDY DIARY.COM

The Perfect News Portal

പുതിയൊരു ആഡംബര വാഹനത്തെ അവതരിപ്പിക്കാൻ ടൊയോട്ട ഒരുങ്ങുന്നു

മൾട്ടി യൂട്ടിലിറ്റി വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ഉജ്ജ്വല വിജയത്തിനുശേഷം എംപിവി സെഗ്മെന്റിൽ പുതിയൊരു ആഡംബര വാഹനത്തെ അവതരിപ്പിക്കാൻ ടൊയോട്ട ഒരുങ്ങു ന്നു. ജാപ്പനീസ്‌ വിപണിയിൽ വന്‍ വിജയമായി തീർന്ന ചലിക്കുന്ന കൊട്ടാരം എന്നു വിശേഷണമുള്ള അല്‍ഫാര്‍ഡിനെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.

ജപ്പാൻ വിപണി ലക്ഷ്യമിട്ട് 2002 ലായിരുന്നു അല്‍ഫാര്‍ഡിനെ പുറത്തിറക്കിയത്. പിന്നീട് റഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഒരു മികച്ച പ്രതികരണം ലഭിക്കുമെന്നുള്ള വിശ്വാസത്തിൽ ഇന്ത്യയിലേക്കുമിപ്പോൾ എത്തുകയാണ് അൽഫാർഡ്. ഏതാണ്ട് 50 ലക്ഷത്തോളമായിരിക്കും ഇന്ത്യൻ വിപണി വില.

ആറു മുതല്‍ എട്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന അല്‍ഫാര്‍ഡില്‍ ഹൈബ്രിഡ് ഓട്ടോമാറ്റിക് എഞ്ചിനാണ് കരുത്തേകുന്നത്.

Advertisements

ഫൈവ് സ്പീഡ് ഓട്ടോമാറ്റിക്, ഫൈവ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ എന്നിവയാണ് വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

2.4 ലിറ്റര്‍ ഹൈബ്രിഡ് ഓട്ടോമാറ്റിക് എഞ്ചിൻ 150 ബിഎച്ച്പി കരുത്തും 206 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള എംപിവി വാഹനങ്ങളില്‍ നിന്ന് തികച്ച വ്യത്യസ്തമായിട്ടുള്ള രീതിയിലുള്ളതാണ് ഡിസൈൻ.

ബോക്സി എക്സ്റ്റീരിയറും ആഡംബരത്വം തുളുമ്പുന്ന അകത്തളവുമാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. വ്യത്യസ്ത പുലർത്തുന്ന വിന്റോകളും, ഗ്രില്ലും, ബംബറുമാണ് ഈ വാഹനത്തിന്റെ മുഖ്യാകർഷണം.

പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് സെന്റര്‍ ഡോര്‍, സ്മാര്‍ട്ട് എന്‍ട്രി ആന്‍ഡ് പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം,
എല്‍ഇഡി റൂഫ് ലൈറ്റിങ് എന്നീ സംവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദില്ലിയിൽ ഡീസല്‍ വാഹനങ്ങളെ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് 1700 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞമാസം നിരോധനം പിൻവലിച്ചെന്നുള്ള കോടതി ഉത്തരവിന് ശേഷം കൂടുതല്‍ വിപണി പിടിക്കാമെന്നുള്ള ഉദ്ദേശത്തിലാണ് അൽഫാർഡ് ഇന്ത്യയിലെത്തുന്നത്.

ആഡംബര ശ്രേണിയിൽ ടൊയോട്ട അവതരിപ്പിക്കുന്ന ഈ വാഹനമെന്ന് ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നതിനെ കുറിച്ചൊന്നും അറിവായിട്ടില്ല. എന്നിരുന്നാലും അടുത്തിടെയായി മങ്ങലേറ്റ വിപണിയൊന്ന് കൊഴുപ്പിക്കാൻ തന്നെയാണ് ടൊയോട്ടയുടെ ലക്ഷ്യം.

Share news