പന്തലായനി കൂമന്തോട് റോഡിൽ കനാലിന് സൈഫൺ നിർമ്മിക്കണം
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലെ കൂമന്തോട് റോഡിന് കുറുകെ പോകുന്ന കുറ്റ്യാടി ഇറിഗേഷന്റെ കനാലിൽ സൈഫൺ സംവിധാനമാക്കി യാത്രാ ക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വേനൽക്കാലത്ത് ഭൂമി വറ്റി വരളുമ്പോൾ കുടിവെള്ളത്തിന് മറ്റും ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന കനാലാണിത്. എന്നാൽ കൂമന്തോട് റോഡിന് കുറുകയുള്ള കനാൽ ഇന്ന് വാഹനയാത്രക്ക് തടസ്സമായി നിൽക്കുകയാണ്. കനാലിന്റെ ഉയരക്കുറവും കൂമന്തോട് നവീകരിച്ചപ്പാൾ റോഡിന്റെ ഉയരം വർദ്ധിക്കുകയും ചെയ്തപ്പോൾ റോഡും കനാലും തമ്മിൽ 7 അടിയുടെ വിത്യാസം മാത്രമാണുള്ളത്. കാറും ഓട്ടോയും മാത്രമാണ് സുഖമമായി അതിലൂടെ കടക്കാൻ സാധിക്കുക. ലോഡ് കയറ്റിയ മിനിലോറി സ്‌കൂൾ ബസ്സ് എന്നിവയ്ക്ക് ഇത് വഴി കടന്നുപോകാൻ സാധിക്കുകയില്ല. കെട്ടിട നിർമ്മാണ ജോലിക്ക് വേണ്ട മണ്ണ്, കല്ല് പൂഴി എന്നിവയുടെ വാഹനങ്ങൾ മിക്കതും ഇതുവഴി കടക്കാതെ മുത്താമ്പി റോഡിലൂടെ അമ്പ്രമോളി കനാലിന് സമീപത്തൂകൂടി കടക്കേണ്ട അവസ്ഥയാണുള്ളത്. വരാനിരിക്കുന്ന ഭാവിയിൽ നഗരസഭയുടെ സിറ്റി ബസ്സുകൾ സർവ്വീസ് ആരംഭിക്കുമ്പോൾ കൂമന്തോടിന് കുറുകെയുള്ള ഈ കനാൽ പന്തലായനിക്ക് ശാപമായി മാറുമെന്ന് നാട്ടുകാർ ഭയപ്പെടുന്നുമുണ്ട്.
1979-80 കാലഘട്ടത്തിലാണ് കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി ഗേൾസ് സ്‌കൂളിന് സമീപത്ത് നിന്ന് 400 മീറ്റർ അകലെ മെയിൻ കനാലിൽ നിന്ന് ഷട്ടർ നിർമ്മിച്ച് പന്തലായനിയിലെ ഉൾപ്രദേശത്തേക്ക് വീതികുറഞ്ഞ 14 അടി ഉയരത്തിലള്ള കനാൽ നിർമ്മിച്ചത്. നൂറുണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായിരുന്ന കനാലും ശോചനീയാവസ്ഥയിലാണ്. പല സ്ഥലങ്ങളിലും കനാൽ പൊട്ടി വെള്ളം ചോരുന്ന അവസ്ഥയാണുള്ളത്.
അടിയന്തരമായി കനാൽ നവീകരിച്ച് റോഡിന് കുറുകെ സൈഫൺ മോഡൽ കനാൽ നിർമ്മിക്കണമെന്നും കൊയിലാണ്ടി എം. എൽ. എ.യും നഗരസഭയും ഇതിന് മുൻകൈ എടുക്കണമെന്നും നാട്ടുകാർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 12, 14, 15 വാർഡുകളിലാണ് കനാൽ സ്ഥിതിചെയ്യുന്നത്.