നോട്ട് നിരോധനം: പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാംരാജന്‍
ന്യൂഡല്‍ഹി : നോട്ട് നിരോധിച്ച ബോര്‍ഡില്‍ താന്‍ ഇല്ലായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.
തന്റെ ഏറ്റവും പുതിയ പുസ്തകമായ ഐഡു വാട് ഐഡു’ എന്ന പുസ്തകത്തിലാണ് രഘുറാം രാജന്റെ വെളിപെടുത്തല്‍. ആര്‍ ബി ഐ ഗവര്‍ണറായിരുന്ന കാലഘട്ടത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെയും നോട്ട് അസാധുവാക്കല്‍ പരാമര്‍ശങ്ങളുടെയും സമാഹാരമാണ് പുസ്തകത്തിന്റെ പ്രമേയം. നോട്ട് അസാധുവാക്കല്‍ ദീര്‍ഘാകാലടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെങ്കിലും പലതരത്തിലും പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുവെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും രഘുറാം രാജന്‍ പറഞ്ഞു.
സെപ്തംബര്‍ 3ന് പദവിയില്‍നിന്ന് വിരമിച്ച ശേഷമാണ് നോട്ട് നിരോധന വിഷയത്തില്‍ ഇദ്ദേഹം മനസു തുറന്നത്. തനിക്ക് ശേഷം പദവിയില്‍ പ്രവേശിച്ചവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്ര നാള്‍ മൌനം പാലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സര്‍വീസില്‍ ഇരിക്കെ തന്നോട് നോട്ട് നിരോധനം സംബന്ധിച്ച് അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോട്ട് നിരോധനം പ്രയോജനപ്രദമാണെങ്കിലും പെട്ടെന്നുണ്ടായ സാമ്പത്തിക വീഴ്ച ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് താന്‍ വാക്കാല്‍ മറുപടി നല്‍കിയതെന്നും രഘുറാം രാജന്‍ പറഞ്ഞു.
ആര്‍ബിഐയുടെ തന്നെ പുതിയ കണക്കുകള്‍ പ്രകാരം നിരോധിച്ച 1000, 500 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് വ്യക്തമായിരുന്നു. കള്ളപ്പണം തടയാനം കള്ളനോട്ട് തടയാനും എന്ന് പ്രചാരണം നടത്തി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചുവെന്ന കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറും നോട്ട് നിരോധനത്തെ തള്ളിപറഞ്ഞത്.