തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കെ. ബാബു സ്വത്ത് വിവരം മറച്ച് വെച്ചു. കാണിച്ചത് 40,000 രൂപ മാത്രം
കൊച്ചി: കണക്കിൽപ്പെടാത്ത സ്വത്ത് സമ്ബാദിച്ചെന്ന കേസിൽ മുൻമന്ത്രി കെ ബാബുവിന്റെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിൽ നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു. ബാബു ബിനാമി പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്ബാദിച്ചിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തേക്കാള്‍ കൂടുതൽ തുക ബാബുവിന്റെ പക്കൽ നിന്നും വിജിലൻസ് കണ്ടെടുത്തതായാണ് വിവരം. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം ബാബു സമർപിച്ച സത്യവാങ്മൂലത്തിൽ തന്റെ കൈവശം വെറും 40000 രൂപയാണ് ഉള്ളതെന്നാണ് പറയുന്നത്.
എന്നാൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ബാബുവിന്റെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വർണവും (22 പവന്‍) ആണ് കണ്ടെടുത്തത്. ബാബുവിന്റെയും ഭാര്യയുടെയും രണ്ട് മക്കളുടേതുമടക്കം അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വിജിലൻസ് മരവിപ്പിച്ചിട്ടുണ്ട്.