ചപ്പുചവറുകൾ അലക്ഷ്യമായി തീയിടുന്നത് അപകട ഭീഷണി ഉയർത്തുന്നു
കൊയിലാണ്ടി: രാത്രി കാലങ്ങളിൽ നഗരത്തിലെ കെട്ടിടങ്ങൾക്ക് സമീപം ചപ്പ് ചവറുകൾ അലക്ഷ്യമായി തീയിടുന്നത് അപകടത്തെ വിളിച്ചു വരുത്തുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ ഒരു സ്വകാര്യ ബേക്കറിയുടെ പിറകിലെ ഷോപ്പിംഗ് കോംപ്ലക്സിനടുത്ത് കൂട്ടിയിട്ട മാലിന്യങ്ങളിൽ തീപ്പടരുന്ന് സമീപത്തെ കടകളിലേക്ക് വ്യാപിക്കുകയായിരുന്നു.
കൊയിലാണ്ടി ഫയർസ്റ്റേഷനിൽ നിന്ന് സേന എത്തി യഥാസമയം തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. റെയിൽവെ മേൽപ്പാലത്തിന് ചുവട്ടിലും, ബസ് സ്റ്റാന്റിന് കിഴക്ക് ഭാഗത്തെ കെട്ടിടങ്ങൾക്ക് പിറകിലും നഗരമാലിന്യങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തുന്നത് ഇപ്പോഴും പതിവ് കാഴ്ചയായി മാറുകയാണ്. അധികൃതരുടെ നിസ്സംഗതയാണ് ഇത്തരം നടപടികൾക്ക് കാരണമെന്നാണ് സമീപവാസികളുടെ ആക്ഷേപം. വേനലിന് ശക്തി കൂടിയതിനാൽ ചപ്പുചവറുകൾക്ക് തീയിടുന്നത് ഏറെ അപകടകരമാണ്.
വ്യാപാരികൾ മനസ്സ് വെച്ചാൽ ഇക്കാര്യത്തിൽ ചില മുൻകരുതലുകൾ സ്വീകരിക്കാനാകും. കടകളിൽ ഫയർ എക്സിറ്റിംഗ്യൂഷറുകൾ സ്ഥാപിക്കുക, രാത്രിയിൽ കടകൾ അടക്കുമ്പോൾ ഇലക്ട്രിക് മെയിൻ സ്വിച്ച് ഓഫ് ചെയ്യുക, വയറിംഗ് സിസ്റ്റം ശശിയായ രീതിയിൽ സൂക്ഷിക്കുക എന്നിവ പാലിച്ചാൽ വൻ അപകടങ്ങൾ ഒഴിവാക്കാനാകും.