ഗെയ്ല്‍ പൈപ്പ് ലൈൻ പദ്ധതി: പുതിയ നിലപാടുമായി മുസ്ലിം ലീഗ്
കോഴിക്കോട്: വ്യപാക പ്രതിഷേധം ഗെയ്ല്‍ പൈപ്പ് ലൈൻ പദ്ധതിക്കെതിരേ ഉയരുന്നതിനിടെ പുതിയ നിലപാടുമായി മുസ്ലിം ലീഗ്. പ്രദേശിക നേതാക്കള്‍ പദ്ധതിക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ പദ്ധതിയെ എതിര്‍ക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഇരകളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്ന സാഹചര്യത്തില്‍ പദ്ധതിക്ക് എതിരെല്ലെന്നു ലീഗ് നേതൃത്വം നിലപാടെടുത്തു കഴിഞ്ഞു. ഗെയ്ല്‍ പൈപ്പ്ലൈന്‍ കടന്നുവരുന്ന വഴികളിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണം, മതിയായ നഷ്ടപരിഹാരം നല്‍കണം, തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഏതാണ്ടു തയാറായിക്കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ഭൂമി നഷ്ടമാകുന്നവര്‍ക്കു നല്‍കുന്ന പാക്കേജും ലീഗ് നേതൃത്വം വിശദമായി പഠിക്കും. ഭൂമി നഷ്ടമാവുന്നവരുടെ വികാരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവുന്ന സാഹചര്യത്തില്‍ പ്രതിരോധ സമരങ്ങള്‍ ആവശ്യമില്ലെന്നാണു ലീഗ് നിലപാട്. അതേസമയം, ഗെയ്ല്‍ പൈപ്പ് ലൈൻ നിര്‍മാണത്തിനെ തിരെയുള്ള സമരം തുടരുകയാണ്. ലീഗ് സ്വാധീന മേഖലകളില്‍ പ്രതിരോധ സമരത്തിനു നേതൃത്വം നല്‍കുന്നതു ലീഗ് നേതാക്കളുമാണ്. സമരകാര്യത്തില്‍ ലീഗിന്റെ സംസ്ഥാന നേതൃത്വവും പ്രാദേശിക ഘടകകങ്ങളും രണ്ടുതട്ടിലാണ്. ഈ ആശയക്കുഴപ്പം എങ്ങനെ പരിഹരിക്കുമെന്ന വിഷമവൃത്തത്തിലാണു സംസ്ഥാന നേതൃത്വം.