KOYILANDY DIARY

The Perfect News Portal

കോഴിക്കോടിനെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ നഗരമാക്കി മാറ്റും

കോഴിക്കോട്: തുടര്‍ച്ചയായി അപകടമുണ്ടാവുന്ന കോഴിക്കോട്- മെഡിക്കല്‍ കോളെജ് റൂട്ടില്‍ പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുമുള്ള ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനത്തിന് കോഴിക്കോട് നഗരസഭ കൗണ്‍സില്‍ യോഗത്തിന്‍റെ അംഗീകാരം. തൊണ്ടയാട് പഞ്ചിങ് സ്റ്റേഷന്‍ പണിയാന്‍ ആര്‍ടിഒയെ ചുമതലപ്പെടുത്താനും അവിടെ സിസിടിവി ക്യാമറ സ്ഥാപിക്കാനും യോഗം അനുമതി നല്‍കി.

മിഠായിത്തെരുവില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സ്ട്രീറ്റ് മാനേജറെ നിയമിക്കും. സ്ട്രീറ്റ് മാനേജര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും വേണ്ടി മിഠായിത്തെരുവ് എസ്കെ പൊറ്റെക്കാട്ട് പ്രതിമക്ക് സമീപം ബൂത്ത് നിര്‍മ്മിക്കും. ഭിന്നശേഷിക്കാര്‍ക്ക് തെരുവില്‍ മുച്ചക്ര വാഹനം ഏര്‍പ്പെടുത്തും. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബഗീസില്‍ ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യ യാത്രയും അനുവദിക്കാനും നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.

നഗരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ലോറികള്‍ ക്ലാമ്ബിട്ട് പൂട്ടും. ലോറി പാര്‍ക്കിങ്ങ് പ്രശ്നം പരിഹരിക്കാന്‍ കോയ റോഡിലും മീഞ്ചന്ത ബസ്സ്റ്റാന്‍ഡ്നിര്‍മിക്കാനുള്ള സ്ഥലവും ഉപയോഗിക്കും. മീഞ്ചന്തയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണം തടസപ്പെടുമെന്നതിനാല്‍ അവിടത്തെ ലോറി പാര്‍ക്കിങ്ങ് നീക്കം ഒഴിവാക്കണമെന്ന ബിജെപി നേതാവ് നമ്ബിടി നാരായണന്‍റെ വിയോജിപ്പോടെയാണ് തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചത്. അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കാനും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും പൊലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും.

Advertisements

കോഴിക്കോടിനെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ നഗരമാക്കി മാറ്റാനായി മൊബൈല്‍ ഡാറ്റ കുറഞ്ഞ സ്ഥലങ്ങളില്‍ 25 മീറ്റര്‍ വരെ ഉയരമുള്ള ഹൈമാസ്റ്റ്പോള്‍ സ്ഥാപിക്കാന്‍ താത്പര്യ പത്രം പുതിയ നിബന്ധനകളോടെ ക്ഷണിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സിറ്റി സാനിറ്റേഷന്‍ കരട് പ്ലാന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. മീഞ്ചന്ത മേല്‍പ്പാലത്തിന് താഴെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് പ്രദേശത്തെ വയോജനങ്ങള്‍ക്ക് കൂടി ഉപകാരിക്കപ്പെടും വിധം സൗഹൃദ സദനം പണിയാന്‍ അനുമതി വേണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗം കെ. നജ്മയുടെ പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

കോഴിക്കോട് നഗരസഭയില്‍ വിവിധ പ്രവൃത്തികള്‍ നടത്തിയയിനത്തില്‍ 26 കോടിയുടെ 155 ബില്ലുകള്‍ ട്രഷറിയില്‍ നിന്ന് മടങ്ങിയതായി പൊറ്റങ്ങാടി കിഷന്‍ചന്ദ്, കെ.ടി. ബീരാന്‍കോയ എന്നിവര്‍ ശ്രദ്ധക്ഷണിച്ചു. ഇടത് സര്‍ക്കാറല്ലായിരുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ ഭരണ പക്ഷം വന്‍ പ്രതിഷേധമുയര്‍ത്തിയേനെയെന്ന് പ്രതിപക്ഷം ആരോപിച്ചു. നവ്യഹരിദാസ്, കെ.കെ. റഫീഖ്, കെ.സി. ശോഭിത, എം. കുഞ്ഞാമുട്ടി എന്നിവരും വിവിധ വിഷയങ്ങളില്‍ ശ്രദ്ധ ക്ഷണിച്ചു. വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന പ്രതിപക്ഷ അംഗം സൗഫിയ അനീഷിന്‍റെ പ്രമേയവും യോഗം അംഗീകരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് എന്നിവരാണ് കൗണ്‍‌സില്‍ യോഗം നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *