കടൽഭിത്തി കെട്ടാൻ ആവശ്യപ്പെടും: തഹസിൽദാർ
കൊയിലാണ്ടി: തീരപ്രദേശത്ത് കടൽക്ഷോഭം. വിരുന്നു കണ്ടി, കൊയിലാണ്ടി ബീച്ച്, ഗുരുകുലം ബീച്ച്, ഏഴു കുടിക്കൽ: പൊയിൽകാവ്, കാപ്പാട് വരെ തീരദേശത്താണ് ശക്തമായ കടൽക്ഷോഭം. ഗുരുകുലം ബീച്ചിൽ തണ്ണീം മുഖത്ത് വലിയ പുരയിൽ ശ്രീജിത്തിന്റെ വീട് തെങ്ങ് വീണ് തകർന്നു. കൊയിലാണ്ടി ഹാർബറിൽ ശക്തമായ കാറ്റിൽ പെട്ട് ഏഴ് ബോട്ടുകൾ തകർന്നു.
ഇന്നലെ കാലത്തുണ്ടായ ശക്തമായ കാറ്റിലാണ് കൊയിലാണ്ടി ഹാർബറിൽ നിർത്തിയിട്ടിരുന്ന വള്ളങ്ങൾ കൂട്ടിയിടിച്ച് ഭാഗികമായി തകർന്നത്. നിവേദ്യ, പ്രണവം, തിരുവാണി, ശിവ കീർത്തനം ,രണ്ട് വിവേകാനന്ദ, സാരംഗി എന്നീ വള്ളങ്ങളാണ് ഭാഗികമായി തകർന്നത്. കാലത്തായതിനാൽ മറ്റ് വള്ളങ്ങൾ മൽസ്യതൊഴിലാളികൾ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. രാത്രിയിലാണ് കാറ്റ് വീശിയതെങ്കിൽ നിരവധി വള്ളങ്ങൾ തകരുമായിരുന്നുവെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൊയിലാണ്ടി തഹസിൽദാർ പി.പ്രേമൻ നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ തുടങ്ങിയവർ സന്ദർശനം നടത്തി. കടൽക്ഷോഭം നേരിടുന്ന തീരമേഖലയിലും സന്ദർശനം നടത്തിയ തഹസിൽദാർ കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിൽ കടൽഭിത്തി കെട്ടാൻ മേജർ ഇറിഗേഷൻ വകുപ്പിനോടാവശ്യപ്പെടുമെന്ന് അറിയിച്ചു.