ഓഖി ദുരന്തം: സംസ്ഥാനത്തെ രക്ഷാപ്രവർത്തനത്തിൽ പൂർണ്ണ തൃപ്തിയെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് കേന്ദ്രപ്രതിരോധ നിര്‍മല സീതാരാമന്‍. കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സംതൃപ്തി ഉണ്ടെന്നും ഇപ്പോള്‍ ഉയരുന്ന ആരോപങ്ങളെ കുറിച്ച് മറുപടി പറയുന്നില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ കൂടിക്കാഴ്ച. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്നും കടലില്‍ കാണാതായവരെ എല്ലാം ഉടന്‍ കണ്ടെത്തുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി ഉറപ്പു നല്‍കി.
മഹാരാഷ്ട്രയില്‍ എത്തിയ മത്സ്യതൊഴിലാളികളെ ഉടന്‍ കേരളത്തില്‍ എത്തിക്കും. കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളെയും കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും കേന്ദ്രപ്രതിരോധ മന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ കൂടുതല്‍ ധനസഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രതിരോധമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.