എലിപ്പനി മൂലം രണ്ട് മരണംകൂടി പ്രതിരോധം ഉൗർജിതം
കോഴിക്കോട് : ജില്ലയിൽ എലിപ്പനിമൂലമുള്ള മരണം തുടരുന്നതിനാൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം തുടരുകയാണ‌്. ശനിയാഴ‌്ച നാല‌് പേരാണ‌് പനിബാധിച്ച‌് മരിച്ചത‌്. ഇതിൽ വടകര മേപ്പയിൽ സ്വദേശി ആണ്ടി, നല്ലളം തെക്കെപാടം പെരുളിൽ രാധ എന്നിവരുടെ മരണം എലിപ്പനി മൂലമാണെന്ന‌് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ എലിപ്പനി മൂലമുള്ള മരണം 11 ആയി. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മുക്കത്തുള്ള ശിവദാസൻ, പൊക്കുന്നിലെ കൃഷ്‌ണൻ എന്നിവർക്ക് എലിപ്പനിയാണെന്ന് സംശയിക്കുന്നുണ്ട്. നല്ലളത്ത് മരിച്ച രാധക്ക‌് എലിപ്പനി സംശയിക്കുന്നതായി സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള 26 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 66 പേർക്കും സ്ഥീരീകരിച്ചു. 17 പേർ നിരീക്ഷണത്തിലാണ‌്.
കന്നിപ്പാറ, പൂവാട്ട്‌പറമ്പ്, ഉണ്ണികുളം, കക്കോടി, അരക്കിണർ, കൊമ്മേരി, ചേവായൂർ, പന്തീരാങ്കാവ്, ചെറുവാടി, മലാപ്പറമ്പ്, പുത്തൂർ, കടലുണ്ടി, വാവാട്, ചാലിയം, മുതുകാട്, നടക്കാവ്, വേങ്ങേരി, കല്ലായ്, ചെറുവണ്ണൂർ, ചേമഞ്ചേരി, ഒടുമ്പ്ര, ഫറോക്ക‌് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.