ആത്മഹത്യ ചെയ്യുന്ന ചിത്രങ്ങൾ: അധ്യാപകൻ ലാൽ രഞ്ജിത്തിന്റെ പിക്ചർ ഇൻസ്റ്റലേഷൻ ശ്രദ്ധേയമായി
കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ മരിക്കുമ്പോഴും, ബീഫിന്റെ പേരിൽ ജനങ്ങളെ കൊന്നൊടുക്കുന്ന രാജ്യത്ത്, ആത്മഹത്യക്കൊരുങ്ങുന്ന കർഷകരുടെ ദീനരോദനങ്ങൾ കേൾക്കാൻ ആരുമില്ലാതെ അനാഥരാകുന്ന ഇന്ത്യയിൽ ഒരു വേറിട്ട പ്രതിഷേധ ശബ്ദമാകുകയാണ് ആർട്ടിസ്റ്റ് ലാൽ രഞ്ജിത്ത്.
ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന സാസംസ്‌ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിലാണ് പിക്ച്ചർ ഇൻസ്റ്റാലേഷൻ എന്ന വരയിലൂടെയുള്ള പ്രതിഷേധത്തിന്റെ പുതുജീവൻ വെച്ചത്. മുഴുമിപ്പിക്കാത്ത ചിത്രം കഴുത്തിൽ കയറുകെട്ടി തൂക്കിയിട്ട് അതിലെ അർത്ഥമുള്ള വരികളും വരകളും ഭരണകൂടത്തിന് നേരെയുള്ള ആയുധമായി മാറുമ്പോൾ അതൊരു ശക്തമായ പ്രതിഷേധമായി മാറുകയായിരുന്നു
കൊയിലാണ്ടി ആന്തട്ട ഗവ: യു. പി. സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ കൂടിയായ അദ്ധേഹം കെ. എസ്. ടി. എ. യുടെ സജീവ പ്രവർത്തകനുമാണ്. എഴുത്തിലൂടെയും വരയിലൂടെയും പ്രതിഷേധിക്കാനും ആ പ്രതിഷേധങ്ങൾ പുതിയതലങ്ങളിലേക്ക് വളർത്തിയെടുക്കാനും തന്റെ പുതിയ പ്രതിഷേധ ശൈലി ‘ പിക്ച്ചർ ഇൻസ്റ്റാലേഷൻ ‘ കണ്ടവർക്കൊക്കെ വേറിട്ട അനുഭവമായി.
ഒരു മിനി എക്‌സിബിഷൻ നടത്താനുളള തയ്യാറെടുപ്പിലാണ് ലാൽ. അതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള ചിത്രങ്ങളിൽ മുഴുമിപ്പിക്കാത്ത നിരവധി ചിത്രങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി കഴുത്തിൽ കെട്ടിത്തൂക്കി ” ആത്മഹത്യചെയ്യുന്ന ചിത്രങ്ങൾ ” എന്ന അടിക്കുറിപ്പോടെ ഇന്നത്തെ കലുഷിതമായ ലോക സംഭവങ്ങൾക്കെതിരെയുള്ള രഞ്ജിത്തിന്റെ ഇടപെടൽ ശക്തമായ പ്രതിഷേധമായി മാറി.