ജി.എസ്.ടി നിരക്ക് വർധിപ്പിച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്ന് കെ.എസ്.കെ.ടി.യു

കൊയിലാണ്ടി: 25 കിലോയിൽ താഴെ തൂക്കമുള്ള പാക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ധാന്യങ്ങൾ, പയർ വർഗങ്ങൾ, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങൾക്ക് ജി എസ്.ടി. നിരക്ക് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് കെ.എസ്.കെ.ടി.യു ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പെട്രോളിയം, പാചക വാതക വിലവർധന കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് കടുത്ത പ്രതിസന്ധിയാണ് ഈ നടപടി സൃഷ്ടിച്ചിരിക്കുന്നത്.

സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിയിരിക്കുന്നു. കേരള സർക്കാർ വർധന ഈടാക്കില്ലെന്ന് പ്രഖ്യാപിച്ചതാണ് ആശ്വാസം. കൺവൻഷൻ ആഗസ്ത് 1 ന് നടക്കുന്ന സംയുക്ത കർഷക തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ആദായ നികുതി ഓഫീസ് മാർച്ചും ആഗസ്ത് 9 ന് നടക്കുന്ന സാമൂഹ്യ ജാഗരൺ ജാഥയും ആഗസ്ത് 14 ന് നടക്കുന്ന സാമൂഹ്യ ജാഗരൺ സംഗമവും വിജയിപ്പിക്കാൻ തീരുമാനിച്ചു.


ജില്ലാ, ഏരിയാ കമ്മറ്റി അംഗങ്ങളും മേഖലാ സെക്രട്ടറി പ്രസിഡന്റുമാരും പങ്കെടുത്ത കൺവൻഷൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ ഉത്ഘാടനം ചെയ്തു. ടി.കെ. കുഞ്ഞിരാമൻ അധ്യക്ഷനായി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ, ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ, പി. മോഹനൻ, ആർ.പി. ഭാസ്കരൻ, സി. ബാലൻ, പി. ബാബുരാജ്, സി.കെ. ജിഷ, കെ.കെ. പ്രമീള എ.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


