കൊയിലാണ്ടി തീരദേശ മേഘലയിൽ അർദ്ധരാത്രി ആർ.ഡി.ഒ. നടത്തിയ റെയ്ഡിൽ നിയമം ലംഘിച്ച് നടത്തുന്ന മത്സ്യ ബന്ധനവും വിൽപ്പനയും കണ്ടെത്തി
കൊയിലാണ്ടി തീരദേശ മേഘലയിൽ അർദ്ധരാത്രി ആർ.ഡി.ഒ. നടത്തിയ റെയ്ഡിൽ നിയമം ലംഘിച്ച് നടത്തുന്ന മത്സ്യ ബന്ധനവും വിൽപ്പനയും കണ്ടെത്തി. ഇവർക്കെതിരെ നടപടിയെടുക്കാൽ പോലീസിന് നർദ്ദേശം നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വടകര റവന്യൂ ഡിവിഷണൽ ഓഫീസർ തീരദേശ പ്രദേശങ്ങളിലും മറ്റും നടത്തിയ രാത്രികാല പരിശോധനയിൽ കൊയിലാണ്ടി ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് വ്യാപകമായ തോതിൽ അനധികൃത മത്സ്യബന്ധനവും വിൽപ്പനയും നടക്കുന്നതായാണ് കണ്ടെത്തിയത്. അർദ്ധരാത്രി നടത്തിയ ഡ്രോൺ പരിശോധനയിലാണ് ലോക്ഡൌൺ ലംഘനം കണ്ടെത്തിയത്. മുപ്പതിലധികം നാടൻ വള്ളങ്ങളും, കച്ചവടത്തിനും, ലേലത്തിനുമായും എത്തിയ നൂറുകണക്കിന് മത്സ്യ വിൽപ്പനക്കാരും അവരുടെ ഗുഡ്സ് വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നടപടിയുടെ ഭാഗമായി കണ്ടാലറിയാവുന്ന ആളുകളുടെ പേരിൽ കേസെടുക്കുന്നതിന് കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുബാഷ് ബാബുവിന് നിർദ്ദേശം നിൽകിയിട്ടുണ്ട്. ജില്ലയിലെ വിദൂര സ്ഥലങ്ങളിൽനിന്നടക്കം വാഹനങ്ങളുമായി എത്തിയവരായിരുന്നു ഇവരിൽ കൂടുതലും.

കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്ന് പ്രശാന്ത്, അമൽ, നാരായണൻ, മനുപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ടവർലൈറ്റ് സേവനം ഉപയോഗിച്ചാണ് ആർദ്ധരാത്രി മുതൽ തീരദേശ പ്രദേശങ്ങളായ വടകര ചോമ്പാൽ ഹാർബർ, പയ്യോളി കോടിക്കൽ ബീച്ച്, കാപ്പാട് ബീച്ച് എന്നീ സ്ഥലങ്ങളിലും റവന്യൂ ഡിവിഷണൽ ഓഫീസർ പരിശോധന നടത്തിയത്.

തുടർന്നുള്ള ദിവസങ്ങളിലും രാത്രികാലങ്ങളിൽ ഡ്രോൺ ക്യാമറ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ച് പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കും, വാഹനങ്ങൾക്കും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും വടകര റവന്യൂ ഡിവിഷണൽ ഓഫീസർ അബ്ദുറഹിമാൻ അറിയിച്ചു.

