നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 8 പേർക്ക് പരിക്ക്: രക്ഷകനെ കൈവെടിയാതെ രണ്ട് വയസുകാരൻ
കൊയിലാണ്ടി: കോമത്ത് കരയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് 8 പേർക്ക് പരിക്ക്. ചൊവാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മലപ്പുറം കോട്ടക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് കൊയിലാണ്ടിയിൽ അപകടത്തിൽ പെട്ടത്. 3 സ്ത്രീകളും, 4 കുട്ടികളും ഡ്രൈവറുമടങ്ങുന്ന യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്.
കൊല്ലം പാറപ്പള്ളി സന്ദർശനം കഴിഞ്ഞ്, നരിക്കുനിയിലെക്ക് പോകവെ കൊയിലാണ്ടി കോമത്ത് കരയിൽ നിയന്ത്രണം വിട്ട് കാർ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൻ്റെ ഭീകരമായ ഒച്ചയും, സ്ത്രീകളുടെ നിലവിളിയും കേട്ട ഉടനെ സമീപത്ത് നിന്നുള്ള നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിൻ്റെ ചില്ല് തകർത്താണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്ത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പെയിൻ്റിംഗ് തൊഴിലാളിയായ കോതമംഗലം വരണ്ടയിൽ കിരൺ ലാൽ (22) നെയാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന രണ്ട് വയസുകാരനായ കുട്ടി കൈവിടാതെ നിന്നത്. അപകടത്തിൽപ്പെട്ട രണ്ട് വയസുകാരൻ രക്ഷകനെ കൈവെടിയാതെ നിന്നത് താലൂക്ക് ആശുപത്രിയിൽ നിരവധി പേർ സാക്ഷികളായി. സമീപത്ത് നിന്ന് പെയിൻ്റിംഗ് ചെയ്യുകയായിരുന്ന കിരൺലാലായിരുന്നു രക്ഷാ പ്രവർത്തനത്തിന് മുന്നിൽ.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ശേഷം, കാറിലുണ്ടായിരുന്ന രണ്ട് വയസ്സായ കുട്ടിയാണ് എല്ലാവരിലും കൗതുകമായത് രക്ഷകനായ കിരൺ ലാലിനെ കൈവിടാൻ രണ്ട് വയസുകാരനായ കുട്ടി ഒരുക്കമല്ലായിരുന്നു. പരിക്ക് പറ്റിയവരെ മുഴുവൻ കോഴിക്കോട്ടെക്ക് കൊണ്ടുപോയെങ്കിലും, രണ്ട് വയസ്സുകാരൻ ആരുടെ കൂടെയും പോകാതെ രക്ഷകനൊപ്പം നിലയുറപ്പിച്ചു. തുടർന്ന് ആശുപത്രിയിലെ സി.എച്ച് വളണ്ടിയർമാരോടൊപ്പം മെഡിക്കൽ കോളെജിൽ എത്തിയ ശേഷം കുട്ടിയുടെ ഉമ്മയ്ക്ക് കൈമാറുകയായിരുന്നു.