ജയന്‍ ചലച്ചിത്രോത്സവം 17,18,19 തീയ്യതികളിൽ
കണ്ണൂര്‍: മണ്‍മറഞ്ഞ നടന്‍ ജയന്‍ ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള ജയന്‍ ഗാനങ്ങളുടെ ആലാപനം ഗാനമാലിക ചൊവ്വാഴ്ച തുടങ്ങും. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കക്കാട് ദേശോദ്ധാരണ വായനശാല ആറ് മണിക്ക് കാട്ടാമ്പള്ളി വിദ്യാഭിവര്‍ധിനി ലൈബ്രറി പരിസരം, ബുധനാഴ്ച അഞ്ചിന് യുവജന വായനശാല മരക്കാര്‍കണ്ടി, ആറിന് തൊഴിലാളി ലൈബ്രറി താഴെ ചൊവ്വ എന്നിവിടങ്ങളില്‍ ഗാനാലാപനം നടത്തും.
17,18,19 തീയ്യതികളിലാണ് ജയന്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ടൗണ്‍ സ്‌ക്വയറില്‍ വിവിധ സംവിധായകന്മാര്‍ ചേര്‍ന്ന് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ചടങ്ങില്‍ ആദരിക്കും. അഞ്ച് മുതല്‍ ജയന്‍ സിനിമാ ഗാനങ്ങളുടെ ആലാപനം നടക്കും.
വൈകീട്ട് 6.30ന് അങ്ങാടി പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച ജില്ലാ സെന്‍ട്രല്‍ ലൈബ്രറി അങ്കണത്തില്‍ രാവിലെ പത്തിന് ആവേശവും 2.30ന് മീനും പ്രദര്‍ശിപ്പിക്കും. വൈകീട്ട് ടൗണ്‍ സ്‌ക്വയറില്‍ സിനിമ- ആവിഷ്‌കാര സ്വാതന്ത്ര്യം- പൗരത്വം എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ജിനേഷ് കുമാര്‍ എരമം അവതരണം നടത്തും. സിനിമാ രംഗത്തെ പ്രമുഖര്‍ സംസാരിക്കും.
6.30ന് കരിമ്ബന പ്രദര്‍ശിപ്പിക്കും. ഞായറാഴ്ച ജില്ലാ സെന്‍ട്രല്‍ ലൈബ്രറി അങ്കണത്തില്‍ രാവിലെ പത്തിന് ചാകരയും 2.30ന് പുതിയ വെളിച്ചവും പ്രദര്‍ശിപ്പിക്കും. വൈകീട്ട് അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 6.30ന് സമാപന സിനിമ ശരപഞ്ചരം പ്രദര്‍ശിപ്പിക്കും. കാഴ്ച ഫിലിം സൊസൈറ്റി, ജയന്‍ സാംസ്‌കാരിക സമിതി, ചലച്ചിത്ര അക്കാദമി മേഖലാ കേന്ദ്രം എന്നിവര്‍ ചേര്‍ന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.