ലക്ഷങ്ങളുടെ ജനറേറ്റർ തുരുമ്പെടുത്ത് നശിച്ചു. ഉപയോഗിച്ചത് രണ്ട് ദിവസം
കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിലെ ലക്ഷങ്ങളുടെ ജനറേറ്റർ തുരുമ്പെടുത്ത് നശിച്ചു. ഏകദേശം പത്ത് ലക്ഷത്തിന് മുകളിൽ വിലവരുന്ന ജനറേറ്റർ സ്ഥാപിച്ചതിന് ശേഷം ആകെ പ്രവർത്തിച്ചത് രണ്ട് തവണ മാത്രം. ലക്ഷങ്ങൾ വിലവരുന്ന ലിഫ്റ്റ് ഉണ്ടാക്കിയിട്ടും അതും പ്രവർത്തിപ്പിക്കാൻ ഇതുവരെയും നഗരസഭ തയ്യാറായിട്ടില്ലെന്നാണ് ഗുരുതരമായ ആക്ഷേപം. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാരും കെട്ടിടത്തിലെ കച്ചവടക്കാരും തുറന്ന് പറയുന്നു. ഇനി നന്നാക്കാൻ പറ്റുമോ എന്നത് സംശയമാണെന്നാണ് ടെക്‌നീഷ്യൻമാരും വിലയിരുത്തുന്നു. സാംസ്‌ക്കാരിക നിലയത്തിലെ അണ്ടർ ഗ്രൗണ്ടിലാണ് ജനറേറ്റർ സ്ഥാപിച്ചിട്ടുള്ളത്.

സാംസ്‌ക്കാരിക നിലയം ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുതിയ ജനറേറ്റർ സ്ഥാപിച്ചത്. പതിനാറ് വർഷത്തിലേറെയായി ഈ കെട്ടിടം ഉദഘാടനം ചെയ്തിട്ട്. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആർക്കിടെക്റ്റ് ആർ.കെ. രമേശായിരുന്നു കെട്ടിടം രൂപകൽപ്പന ചെയ്തത്. എന്നാൽ ഇതുവരെയായി കെട്ടിടവും അതിനകത്തെ പൈതൃക മ്യൂസിയവും ഉൾപ്പെടെ ജനങ്ങൾക്ക് പ്രയോജനപ്പെടുംവിധം ഉപയോഗിക്കാൻ സാധിച്ചിട്ടില്ലെന്നത് ചോദ്യചിഹ്നമായിരിക്കയാണ്.


ജനറേറ്ററിന്റെ പ്രയോജനം കെട്ടിത്തിലെ മറ്റ് കച്ചവടക്കാർക്കോ മറ്റെന്തെങ്കിലും ഉപയോഗത്തിനോ ലഭിച്ചിട്ടില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. എന്തിനാണ് ജനറേറ്റർ സ്ഥാപിച്ചതെന്നും ആർക്ക് വേണ്ടിയാണ് സ്ഥാപിച്ചതെന്നും വ്യക്തമാക്കണെന്നും കെട്ടിടത്തിലെ കച്ചവടക്കാർ ചോദിക്കുന്നു. രണ്ട് വർഷം മുമ്പ് നഗരസഭയുടെ മേള സംഘടിപ്പിച്ച സമയത്താണ് ഒരിക്കൽ സംഘാടകർ ജനറേറ്റർ പ്രവര്ത്തിപ്പിച്ചത്. മറ്റൊരു സമയത്ത് കച്ചവടക്കാർ കയ്യിൽ നിന്ന് പണമെടുത്ത് ഡീസലടിച്ച് പ്രവര്ത്തിപ്പിച്ചിരുന്നു. ആവശ്യമില്ലെങ്കിൽ ലേലം ചെയ്ത് വിൽക്കാനെങ്കിലും നഗരസഭ തയ്യാറാകണമെന്നാണ് ഇവരുടെ എളിയ അഭ്യർത്ഥന.


