KOYILANDY DIARY.COM

The Perfect News Portal

പെട്രോള്‍ പമ്പില്‍വെച്ച്‌ യുവാവിനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

തൃശൂര്‍:  കൊടകരയില്‍ പെട്രോള്‍ പമ്പില്‍വെച്ച്‌ യുവാവിനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കൊടകര മാങ്കുറ്റിപാടം വട്ടപ്പറമ്പില്‍ വിനീത് ആണ് പിടിയിലായത്. കോയമ്പത്തൂര്‍ നിന്ന് ചാലക്കുടി ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മേയ് 19ന് പെട്രോളടിക്കാന്‍ പമ്ബിലെത്തിയവര്‍ തമ്മില്‍ ചില്ലറ കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ കശപിശയെ തുടര്‍ന്നാണ് വിനീത് കുപ്പിയില്‍ വാങ്ങിയ പെട്രോള്‍ മുപ്ലിയം മാണൂക്കാടന്‍ ദിലീപിന്റെ ദേഹത്ത് ഒഴിച്ച്‌ തീ കൊളുത്തിയത്.

കോടാലിക്കടുത്ത് മൂന്നുമുറി ചേലക്കാട്ടുകരയിലുള്ള പെട്രോള്‍ പമ്പില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട വിനീതിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തിയ ദിലീപ് 2000ന്റെ നോട്ട് നല്‍കിയപ്പോള്‍ ചില്ലറ നോട്ടുകളായി ബാക്കി നല്‍കേണ്ടി വന്നതിനാല്‍ അല്‍പം വൈകി. സ്‌കൂട്ടറില്‍ വന്ന് പെട്രോള്‍ കുപ്പിയില്‍ വാങ്ങി പണം കൊടുക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്ന വിനീതിനെ ഇത് പ്രകോപിപ്പിച്ചു. ഇതുസംബന്ധിച്ച്‌ ഇരുവരും തമ്മില്‍ ഉണ്ടായ സംസാരം പരിധിവിട്ട് തര്‍ക്കമായി.

തര്‍ക്കം മൂത്തപ്പോള്‍ വിനീത് തന്റെ കൈയിലെ കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ എടുത്ത് ബൈക്കിലിരുന്ന ദിലീപിന്റെ നേരെ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. വസ്ത്രത്തില്‍ തീ പിടച്ചതോടെ ദിലീപ് ബൈക്കില്‍ നിന്ന് ചാടി നിലത്ത് കിടന്നുരുണ്ടതിനാല്‍ കാര്യമായ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. പമ്പിലെ സി.സി.ടി.വി ക്യാമറയില്‍ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റൗഡി ലിസ്റ്റിലുള്ള കരിമണി എന്ന വിനീത് ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *