നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതികളായ മുഴുവൻ പേരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. നേരത്തെ ആറുപേർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും പൊലീസ് റിവ്യൂ പെറ്റീഷൻ നൽകിയതോടെയാണ് ജാമ്യം റദ്ദ് ചെയ്ത്, പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരൂരിൽ പ്രതിഷേധ യോഗം നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്യും.


പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. അക്രമത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡണ്ട് സുഹൈൽ ബിൻ അൻവറാണ് കേസിലെ ഒന്നാംപ്രതി. ഇയാളുടെ സഹോദരനും കെഎസ്യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടുമായ സഹിൽ രണ്ടാം പ്രതിയാണ്. അതേസമയം, സംഭവത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകർ ചികിത്സയിൽ തുടരുകയാണ്. തലയ്ക്കും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ അഫ്സലിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തി.

