അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണം; റിപ്പോർട്ട് തേടി മന്ത്രി എ കെ ശശീന്ദ്രൻ

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വനം മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തിൽ വാഴച്ചാൽ സ്വദേശികൾ കൊല്ലപ്പെട്ടത്. അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം.

രാത്രിയിൽ നാലു പേരാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഇവർ പലഭാഗത്തേക്കായി ഓടുകയായിരുന്നു. രണ്ടുപേർ പുഴ മുറിച്ചുകടന്ന് രക്ഷപെട്ടു. മറ്റുള്ളവർക്കായി ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റാവാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്.

