KOYILANDY DIARY

The Perfect News Portal

വാദ്യകലയിലെ ‘പാണി’ എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണം അനിവാര്യം

കോഴിക്കോട്: വാദ്യകലയിലെ ‘പാണി’ എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണം അനിവാര്യമെന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ. തിരുവാതിരക്കളിയിലെ ശൈലീ ഭേദങ്ങൾ ചർച്ച ചെയ്യാനും തനത് ചുവടുകൾ പരിചയപ്പെടുത്താനും, കോഴിക്കോട് കണ്ണഞ്ചേരിയിൽ സംഘടിപ്പിച്ച അഖില കേരള തിരുവാതിരക്കളി ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ സെൻ്റ് സേവിയേഴ്സ് കോളജ് റിട്ട. പ്രൊഫ. ഡോ. സി ശാന്തകുമാരി അദ്ധ്യക്ഷയായിരുന്നു.
തിരുവാതിരക്കളിക്ക് കൃത്യമായ നിയമാവലി ഉണ്ടാകുന്നത് ഏറെ ഗുണകരമായിരിക്കുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച കേരള ഫോക് ലോർ അക്കാദമി സിക്രട്ടറി എ.വി. അജയകുമാർ അഭിപ്രായപ്പെട്ടു. പ്രശസ്ത കൈകൊട്ടിക്കളിപ്പാട്ട് രചയിതാവ് കെ.എൽ.എം.സുവർദ്ധനെ ആദരിച്ചു. റിട്ട. പ്രൊഫ. അംബുജാക്ഷി, ഗീത ശർമ്മ ഗുരുവായൂർ, പ്രീത ബാലകൃഷ്ണൻ എറണാകുളം, മായനെല്ലിയോട് തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.
Advertisements
ശില്പശാല കോ-ഓർഡിനേറ്റർ സുവർണ്ണ ചന്ദ്രോത്ത്, കോർപ്പറേഷൻ കൗൺസിലർ കെ. നിർമ്മല, യു.ആർ.സി സൗത്ത് ബി.പി.സി. പ്രവീൺ കുമാർ എന്നിവർ ആശംസിച്ചു. സുപ്രഭ ശശീന്ദ്രൻ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നായി 100 ഓളം പ്രതിനിധികൾ പങ്കെടുത്ത ശില്പശാലയിൽ എഴുതി തയ്യാറാക്കിയ തിരുവാതിരക്കളി നിയമാവലി പൊതുവിദ്യാഭ്യാസ വകുപ്പിനും കേരളത്തിലെ വിവിധ സർവ്വകലാശാലകൾക്കും സമർപ്പിക്കാനും തീരുമാനിച്ചു.