കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി
പെരുമ്പാവൂർ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെതന്നെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രധനമന്ത്രി. ജിഎസ്ടിയുടെ 100 ശതമാനവും ഐജിഎസ്ടിയുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുവെന്നാണ് കേന്ദ്രധനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. തെറ്റിദ്ധാരണ പടർത്താൻ ബോധപൂർവം നടത്തിയ രാഷ്ട്രീയ പ്രസ്താവനയാണിത്- പെരുമ്പാവൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജിഎസ്ടിയുടെ ഭാഗമായുള്ള വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങളുടെതന്നെ നികുതിവരുമാനമാണ്. ജിഎസ്ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ടമായത് നികുതി അവകാശത്തിന്റെ 44 ശതമാനമാണ്. നഷ്ടം പരിഹരിക്കാൻ ജിഎസ്ടി നഷ്ടപരിഹാരം നിർദേശിച്ചു. ഇതാകട്ടെ അഞ്ച് വർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്ന തുക കേന്ദ്രസർക്കാർ ഫണ്ടിൽനിന്നല്ല, പ്രത്യേക സെസ് ഏർപ്പെടുത്തിയാണ് സമാഹരിക്കുന്നത്.


നഷ്ടപരിഹാരത്തിനുള്ള സെസ് കേന്ദ്രം ഇപ്പോഴും പിരിക്കുന്നു. റവന്യു ന്യൂട്രൽ നിരക്ക് ജിഎസ്ടിക്ക് മുമ്പും അത് നടപ്പാക്കിയപ്പോഴും 16 ശതമാനമായിരുന്നു. ഇപ്പോഴത് 11 ശതമാനമായി. 35-.45 ശതമാനം നികുതി നിരക്കുണ്ടായ ഇരുനൂറിലേറെ ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി വന്നപ്പോൾ 28 ശതമാനമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ നിരക്ക് വീണ്ടും കുറച്ചു. ഇപ്പോഴത് 18 ശതമാനമാക്കി. നികുതി കുറച്ചതിലൂടെ ഈ ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞില്ല. ഗുണം ജനങ്ങൾക്ക് ലഭിച്ചില്ലെന്നുമാത്രമല്ല, സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വൻനഷ്ടവുമുണ്ടായി.


ജിഎസ്ടി വിഹിതം നിശ്ചയിക്കുന്നതിൽ ദുരൂഹതയുണ്ട്. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ഇടപാടിൽ സുതാര്യതയില്ല. സുതാര്യതയുണ്ടാകണമെങ്കിൽ ജിഎസ്ടിയിലൂടെ സമാഹരിക്കുന്ന തുക എത്രയെന്ന് കേന്ദ്രം വ്യക്തമാക്കണം. കേന്ദ്രത്തിന് വലിയ ചെലവാണെന്നാണ് പറയുന്നത്. 15-ാംധനകാര്യ കമീഷൻ റിപ്പോർട്ട് പ്രകാരം ആകെ ചെലവിന്റെ 62.4 ശതമാനം വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രത്തിനാണ്. ഈ വസ്തുത കേന്ദ്രധനമന്ത്രി മറച്ചുവയ്‌ക്കുന്നു.

കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറയ്‌ക്കാനാണ് നീക്കം. 10-ാംധനകാര്യ കമീഷന്റെ കാലയളവിൽ സംസ്ഥാന വിഹിതം 3.875 ശതമാനമായിരുന്നു. 15-ാംധനകാര്യ കമീഷന്റെ കാലയളവിൽ 1.92 ശതമാനമായി. പകുതിയിലധികം വെട്ടിക്കുറച്ചിട്ടാണ് അധികം ലഭിക്കുന്നുവെന്ന കേന്ദ്രധനമന്ത്രിയുടെ വാദം -മുഖ്യമന്ത്രി പറഞ്ഞു.
