തലശേരിയിൽ ട്രെയിനിന് കല്ലെറിഞ്ഞവർ വടകരയിൽ പിടിയിൽ
തലശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് കല്ലെറിഞ്ഞ രണ്ടുപേർ വടകര റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. തലശേരി റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിനാണ് വ്യാഴാഴ്ച രാവിലെ 10.30ന് കല്ലെറിഞ്ഞത്.

കോഴിക്കോട് കക്കോടി കൂത്തേരി ഫാസിൽ (30), അഴിയൂർ അലിഗർ മൊയ്തു (53) എന്നിവരെയാണ് വടകര റെയിൽവേ സ്‌റ്റേഷനിൽനിന്ന് ആർപിഎഫ് രാവിലെ 10.45 ഓടെ കസ്റ്റഡിയിലെടുത്തത്. ഏറനാട് എക്സ്പ്രസ് തലശേരിയിൽനിന്ന് വടകരയിൽ എത്തിയ ഉടനെ ഇവരെ പിടികൂടുകയായിരുന്നു. പകൽ ഒന്നരയോടെ ഇവരെ തലശേരി ആർപിഎഫിന് കൈമാറി.

ട്രെയിനിൽ ഇയർ ഫോൺ കച്ചവടം നടത്തുന്ന ഫാസിലും മൊയ്തുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഫാസിൽ പ്ലാറ്റ്ഫോമിൽ നിന്നിറങ്ങി കല്ലെടുത്ത് മൊയ്തുവിനെ എറിഞ്ഞതാണെന്നാണ് ഇവർ ആർപിഎഫിന് നൽകിയ മൊഴി.
