കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ സ്വകാര്യ മേഖലയിൽ നിന്നുള്ളവർ; യുപിഎസ്സിയിൽ പിൻവാതിൽ നിയമനം

സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ കേന്ദ്രസർവീസുകളിൽ നിയമിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. യുപിഎസ്സിയിലെ 45 തസ്തികകളിലാണ് പിൻവാതിൽ നിയമനം. അതേസമയം സംവരണം അട്ടിമറിക്കാനും കേന്ദ്രസർവീസുകളിൽ ആർ എസ്എസുകാരെ തിരുകിക്കയറ്റാനുമുള്ള ബി ജെ പി നീക്കമാണിതെന്ന വിമർശനം ശക്തമാകുന്നു.

സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ കേന്ദ്രസർക്കാർ സർവീസുകളിൽ നിയമിക്കുന്നത് സംബന്ധിച്ച് യു.പി. എസ്.സി ശനിയാഴ്ച പരസ്യം പുറത്തിറക്കിയിരുന്നു. 24 കേന്ദ്ര മന്ത്രാലയങ്ങളിലെ 45 തസ്തികളിലേക്ക് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനം.

35 ഡയറക്ടർ /ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലും 10 ജോയിന്റ് സെക്രട്ടറി തസ്തികയിലുമാണ് നിയമനം. ഈ നിയമനങ്ങളിൽ എസ്.സി എടി, ഒബിസി സംവരണം പാലിക്കില്ല. സ്ഥാനക്കയറ്റം ലഭിക്കേണ്ട സംവരണാനുകൂല്യമുള്ള ഉദ്യോഗസ്ഥർക്ക് അത് നിഷേധിക്കും. ഐ.എ എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ചെയ്യേണ്ട ജോലിയിലാണ് പിൻവാതിൽ നിയമനം. എന്നാൽ സംവരണത്തെ അട്ടിമറിക്കാനും ആർ എസ.എസ് അനുകൂലികളെ കേന്ദ്രസർവീസുകളിൽ തിരുകികയറ്റാനും ബിജെപി നടത്തുന്ന നീക്കമാണിതെന്ന വിമർശനമാണ് പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുന്നത്.

സംവരണം ഇല്ലാതാക്കി ഭരണഘടനയെ അട്ടിമറിക്കാനുള്ള ആർ എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് സി.പി.ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. എസ്.സി എടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം തട്ടിയെടുക്കുകയാണ് നരേന്ദ്ര മോദിയെണ് ലോക്സഭാകക്ഷി നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. സ്വകാര്യ മേഖലയിൽ നിന്നുള്ളവരുടെ നിയമനം സർക്കാർ നടപടികളുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും ഇത് കോർപ്പറേറ്റ് സ്വാധീനമുണ്ടാക്കാൻ വഴിയൊരുക്കുമെന്ന ആക്ഷേപമാണ് ഉയരുന്നത്.

