ആൻ്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്; ക്രിമിനൽ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് കോടതി
.
ആൻ്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ ക്രിമിനൽ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്ന് കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. കുറ്റകൃത്യമെന്ന് പറയാനാകില്ലെന്നും എന്തുകൊണ്ട് സീനിയർ അഭിഭാഷകനെ പ്രതിയാക്കിയില്ലെന്ന് കോടതി ആരാഞ്ഞു. സാഹചര്യ തെളിവുകൾ മാത്രമല്ലേയുള്ളുവെന്ന് കോടതി ചോദിച്ചു.

തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആന്റണി രാജു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശമെന്തെന്ന് കോടതി ചോദിച്ചു. ജുനിയർ അഭിഭാഷകൻ മാത്രമായിരുന്ന ആന്‍ണി രാജുവിന് പ്രതിയോട് പ്രത്യേകം താല്‍പര്യമുണ്ടെന്ന് പറയാനാവില്ല. ജൂനിയര്‍ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റകരമാകുമോ എന്നും കോടതി ചോദിച്ചു.

സീനിയറിന്റെ കക്ഷിയായിരുന്നു മയക്കുമരുന്ന് കേസിലെ പ്രതി. സീനിയര്‍ അഭിഭാഷകന്‍ അറിയാതെയാണോ ആന്‍ണി രാജു പ്രതിക്ക് സഹായം ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ട് സീനിയർ അഭിഭാഷകൻ കേസിൽ പ്രതിയായില്ല. ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജുവും പ്രതിയും തമ്മിലുള്ള പരിചയം എന്താണ് എന്നതില്‍ വ്യക്തതയില്ലന്നും കോടതി പറഞ്ഞു. അതേസമയം, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്‍ണി രാജുവിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായി. അപ്പീലില്‍ ഹൈക്കോടതി പിന്നീട് വിധി പറയും.

തൊണ്ടിമുതല്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കിനാണ് ഉത്തരവാദിത്തം എന്ന് ആന്റണി രാജു വാദത്തിനിടെ ചൂണ്ടിക്കാട്ടി. ആര്, എപ്പോള്‍, എവിടെവെച്ചാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയതെന്ന് പറയാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയെന്ന് ആൻ്റണി രാജു ചൂണ്ടിക്കാട്ടി. എന്തൊക്കെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയതെന്ന് അറിയില്ലെന്നും ആന്റണി രാജു പറഞ്ഞു. എന്നാൽ എന്തൊക്കെയാണ് ഒപ്പിട്ട് വാങ്ങിയതെന്ന് അറിയില്ലെന്ന് അഭിഭാഷകന് പറയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജൂനിയര്‍ അഭിഭാഷകനായാലും സീനിയര്‍ ആയാലും ഒപ്പിട്ട് വാങ്ങിയത് എന്തൊക്കെ എന്ന് അറിയണമെന്നും ഹൈക്കോടതി പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതിനാൽ വിചാരണക്കോടതി വിധി അടിയന്തിരമായി മരവിപ്പിക്കണമെന്നും ആൻ്റണി രാജു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.



