KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയില്‍ ഇതാദ്യം; കേരള പൊലീസ്  അതിര്‍ത്തി കടന്ന് ഹൈദരാബാദിൽ വൻ മയക്കുമരുന്നു വേട്ട നടത്തി

ഇന്ത്യയിൽ ആദ്യം.. കേരളാ പോലീസ് അതിർത്തി കടന്ന്  ഹൈദരാബാദിലെത്തി വൻ ലഹരി വേട്ട നടത്തി. കേരളത്തിന്റെ അതിര്‍ത്തിക്ക് അപ്പുറം രാജ്യത്തു തന്നെ ആദ്യമായി മയക്കുമരുന്ന് നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കിയിരിക്കുകയാണ് കേരള പൊലീസ്. ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. 2024 ജൂലൈ രണ്ടിന് തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പൊലീസ് പിടികൂടിയതാണ് ഇതിന്റെ തുടക്കം.

ഇയാളെ ചോദ്യം ചെയ്തതില്‍ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് പൊലീസ് മനസിലാക്കി. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂര്‍ ലഹരി വിരുദ്ധസേനയും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മയക്കുമരുന്ന് ഹൈദരാബാദില്‍ നിന്നാണ് എത്തിച്ചതെന്ന് ഇവരില്‍ നിന്ന് മനസ്സിലാക്കി. മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കിയയാളെ ഹൈദരാബാദിലെത്തി അന്വേഷണസംഘം പിടികൂടി. അവിടെയുള്ള മയക്കുമരുന്ന് നിര്‍മാണ കേന്ദ്രത്തിന്റെയും ഉടമയുടെയും വിവരവും പ്രതിയില്‍ നിന്ന് ലഭിച്ചു. ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിന്റേതാണ് മയക്കുമരുന്ന് നിര്‍മാണകേന്ദ്രം. അയാളെ അറസ്‌ററ് ചെയ്യുകയും ലഹരിമരുന്ന് നിര്‍മാണകേന്ദ്രം പൊലീസ് കണ്ടെത്തുകയും ചെയ്തു. വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉല്പാദിപ്പിച്ചതായി കണ്ടെത്തി.

തൃശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലാബില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ നിര്‍മിക്കുന്ന രാസവസ്തുക്കള്‍ പിടിച്ചെടുത്തു. പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. മൂത്രാശയം, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി നിര്‍മ്മിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്.

.

അറസ്റ്റിലായ ഫാക്ടറി ഉടമസ്ഥനായ പ്രതി ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിര്‍മാതാവും ശതകോടീശ്വരനും ആണ്. രണ്ടു പതിറ്റാണ്ടിലേറെയായി കെമിക്കല്‍ ബിസിനസിലുള്ള ഇയാള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുണ്ട്. സിനിമ മേഖലയിലും ഇയാള്‍ മയക്കുമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ലഹരിമരുന്ന് വിദേശത്തേക്കും സിനിമാ മേഖലയിലും വിതരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.

Share news