ഓൺലൈൻ ഗെയിമിന്റെ പാസ്‍വേഡ് നൽകിയില്ല; 18കാരനെ സുഹൃത്തുകൾ കൊലപ്പെടുത്തി
കൊൽക്കത്ത: ഓൺലൈൻ ഗെയിമിന്റെ പാസ്‍വേഡ് നൽകിയില്ലെന്ന് ആരോപിച്ച് 18കാരനെ സുഹൃത്തുകൾ കൊലപ്പെടുത്തി. പപ്പായി ദാസ് എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. ‘ഫ്രീ ഫയർ’ ഗെയിമിന്റെ പാസ്‍വേഡ് പങ്കുവച്ചില്ല എന്ന കാരണത്താലാണ് പപായ് ദാസിനെ നാലു കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ പപ്പായി ദാസിനെ കാണാതായിരുന്നു. ജനുവരി 15ന് മുർഷിദാബാദിന് സമീപത്തുള്ള കാട്ടിൽനിന്നാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ദാസും നാല് സുഹൃത്തുക്കളും ഫറാക്ക ബാരേജിന്റെ ഒരു ക്വാർട്ടേഴ്സിൽ ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നെന്നും മൊബൈൽ ഗെയിമിൻ്റെ പാസ്‌വേഡ് പങ്കിടാൻ വിസമ്മതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവരെ ശനിയാഴ്ച ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.

