ഇലക്ട്രിക് വണ്ടി വഴിയില്‍ നില്‍ക്കില്ല; കോഴിക്കോട് ജില്ലയിൽ 93 ചാർജിങ് സ്റ്റേഷൻ
പാലക്കാട്: ഇനി ഇ – വാഹനങ്ങൾ വഴിയിൽ നിൽക്കുമെന്ന് ആശങ്കവേണ്ട നാട്ടിലെങ്ങും കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനുണ്ട്. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് കുറഞ്ഞ കാലംകൊണ്ട് വാഹന പ്രേമികളുടെ ആശങ്ക പരിഹരിച്ചിരിക്കുകയാണ് കെഎസ്ഇബി. ജില്ലയിൽ 93 ചാർജിങ് സ്റ്റേഷനാണുള്ളത്.
സ്‌കൂട്ടർ ചാർജ് ചെയ്യുന്ന മിനി ചാർജിങ് പോയിന്റുകൾ 89 എണ്ണവും കാറുകൾ അടക്കം ചാർജ് ചെയ്യുന്ന വലിയ നാല് സ്റ്റേഷനുമാണ് കെഎസ്‌ഇബി സ്ഥാപിച്ചത്. കൂറ്റനാട്, ഷൊർണൂർ, നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിലാണ് വലിയ സ്റ്റേഷൻ. ഇവ നിർമ്മിക്കാൻ കെഎസ്ഇബിക്ക് മൂന്ന് ലക്ഷം രൂപ ചെലവുണ്ട്.
മിനി പോയിന്റുകൾക്ക് 30,000 രൂപയിൽ താഴെയാണ് ചെലവ്. സ്വകാര്യ സ്ഥാപനങ്ങളും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. അനെർട്ടിൻറെ സഹായത്തോടെ ആർക്കും ചാർജിങ് സ്റ്റേഷൻ ആരംഭിക്കാം. ഇത്തരത്തിൽ മുപ്പതോളം സ്റ്റേഷനുകളും ജില്ലയിലുണ്ട്.
ചാർജിങ്ങിന്
ചെറിയ തുക
ചാർജ് ചെയ്യാൻ കെഎസ്ഇബി ഈടാക്കുന്നത് ചെറിയ തുക മാത്രം. ഒരു യൂണിറ്റിന് 15 രൂപയാണ് വലിയ ചാർജിങ് സ്റ്റേഷനുകളിലെ നിരക്ക്. മിനി സ്റ്റേഷനുകളിൽ 11 രൂപയും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ചാർജ് ചെയ്യേണ്ടത്.
ന്യൂജനാകണം മിനി സ്റ്റേഷനുകൾ
ഇലക്ട്രിക് വാഹനമുള്ളവർ വീടുകളിൽ ചാർജ് ചെയ്യാനാണ് താൽപ്പര്യപ്പെടുന്നത്. പല മിനി ചാർജിങ് സ്റ്റേഷനുകളിലും ആളുകൾ എത്തുന്നില്ല. ഇതിന് ആകർഷകമായ രീതിയിൽ മിനി ചാർജിങ് സ്റ്റേഷനുകലുടെ രൂപം മാറ്റണം. പ്രധാന നഗരങ്ങളിലേക്ക് ഇവ മാറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. സി കെ പ്രകാശൻ
(എക്സിക്യൂട്ടീവ് എൻജിനിയർ, കെഎസ്‌ഇബി ഷൊർണൂർ സെക്‌ഷൻ)