അടിസ്ഥാന സൗകര്യ വികസനത്തിൽ ടൂറിസം വകുപ്പ് പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട്; മന്ത്രി പി എ മുഹമ്മദ് റിയാസ്

അടിസ്ഥാന സൗകര്യ വികസനത്തിൽ ടൂറിസം വകുപ്പ് പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശുചിമുറികൾ ഇല്ലാത്തത് ഗൗരവതര വിഷയമാണ് എന്നും ഇത് പരിഹരിക്കാൻ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ശക്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട് എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വനംവകുപ്പിന്റെ സ്ഥലങ്ങളിലൂടെയുള്ള നിർമ്മാണം അത്ര എളുപ്പമല്ല. എങ്ങനെ പരിഹരിക്കാമെന്നത് ചർച്ച ചെയ്ത് മുന്നോട്ടു പോകാം.

പല മണ്ഡലങ്ങളിലെയും ടൂറിസം സാധ്യതകൾ പരിശോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. മലബാറിലെ ടൂറിസം വികസിപ്പിക്കും എന്ന് പറഞ്ഞത് എന്തെങ്കിലും വികാരത്തിന്റെ അടിസ്ഥാനത്തിലല്ല. വയനാടിനെ പ്രത്യേകം മാർക്കറ്റ് ചെയ്തു. മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂടുതൽ ലോകത്തിന് പരിചയപ്പെടുത്തും. കൂടുതൽ ശ്രദ്ധ മലബാറിൽ നൽകിയിട്ടുണ്ട്. കാരവാൻ ടൂറിസത്തിന് സമയം എടുക്കുമെന്നും പുതിയ കാരവാൻ പാർക്കുകൾ അനിവാര്യമെന്നും മന്ത്രി പറഞ്ഞു.

പണ്ട് കാളവണ്ടികൾ പോയ ഇപ്പോൾ റോഡുകൾ ആയത്. സ്മാർട്ട് റോഡുകൾക്ക് കൂടുതൽ സ്ഥലം വേണം. കുടിവെള്ളം ഇലക്ട്രിസിറ്റി പ്രശ്നങ്ങളുടെ ശാശ്വത പരിഹാരം എന്ത് എന്നതാണ് പരിശോധിക്കേണ്ടത്. കേരളത്തിൽ എല്ലായിടങ്ങളിലും മാനവിയം വീഥി പോലുള്ള റോഡുകൾ കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

