ഓടുന്നതിനിടയിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ആളപായമില്ല

കോഴിക്കോട്: ഓടുന്നതിനിടയിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ആളപായമില്ല. കുതിരവട്ടത്തുനിന്ന് ആഴ്ചവട്ടത്തേക്ക് പോകുമ്പോൾ മൈലാമ്പാടി ജങ്ഷനിൽ എത്തിയപ്പോഴാണ് ഓട്ടോയുടെ പിറകിൽ പുക ഉയര്‍ന്നത്. ഉടനെ ഡ്രൈവർ ഒളവണ്ണ സ്വദേശി മൊയ്തീൻ കോയ ഓട്ടോ റോഡരികിലേക്ക് ഒതുക്കിനിർത്തി. യാത്രക്കാരിയെ ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറി.

ബീച്ച് അഗ്നിരക്ഷാ സേനയിൽനിന്ന് ഒരു യൂണിറ്റെത്തിയാണ് തീ അണച്ചത്. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽനിന്ന് രണ്ട് യൂണിറ്റും എത്തിയിരുന്നു. സിഎൻജി ഇന്ധനമായി ഉപയോഗിക്കുന്നതാണ് ഓട്ടോ. സിഎന്‍ജി സിലിണ്ടറിന് കേടുപാടില്ല. പൊക്കുന്ന് കല്ലായി ഹൗസിൽ വി പി ഷൗക്കത്തലിയുടെതാണ് വണ്ടി.

വാഹനത്തിലെ ഫയർ എക്‌സ്‌റ്റിങ്‌ഷർ പൊട്ടിത്തെറിച്ച് വലിയ ശബ്ദമുണ്ടായത് പരിഭ്രാന്തി പരത്തി. സിഎന്‍ജി സിലിണ്ടിറിലേക്കുള്ള പൈപ്പുകളിലേതെങ്കിലും അമിതമായി ചൂടായതാകാം തീപിടിത്തത്തിന് കാരണമായതെന്ന് കരുതുന്നു. പുക ഉയർന്നയുടൻ ഫയര്‍ എക്‌സ്‌റ്റിങ്‌ഷർ ഉപയോഗിക്കാനായിരുന്നെങ്കിൽ തീ പടരുന്നത് ഒഴിവാക്കാനാവുമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

