കപ്പൽ മുങ്ങിയ സംഭവം: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

വിഷയത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയ ഇടപെടൽ നടത്തുകയായിരുന്നു. മലിനീകരണ ആശങ്കയിൽ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. സംഭവത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, കേരളത്തിലെയും ലക്ഷദ്വീപിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ, ഇൻകോയ്‌സ് എന്നിവർക്ക് നോട്ടീസ് അയച്ചു. ഈ മാസം 24ന് മുൻപ് മറുപടി നൽകണം. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.

