ബാധ ഒഴിപ്പിക്കാൻ എത്തിയ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മുരാരി തന്ത്രിയുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം
.
കൊല്ലം കൊട്ടാരക്കര പുത്തൂരിൽ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുരാരി തന്ത്രി എന്ന രാജൻ ബാബുവുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. പെൺകുട്ടിയെ എത്തിച്ച ജ്യോതിഷാലയത്തിലെ മുറിയിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തി. രാജൻ ബാബു താന്ത്രിക വിദ്യകൾ പഠിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതിക്രമത്തിൽ പെൺകുട്ടിയ്ക്ക് പരുക്കേറ്റിരുന്നു, എന്നാൽ ഇത് ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി തലയിടിച്ച് വീണതാണെന്നാണ് ഇയാൾ തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞത്. എന്നാൽ അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കൽ എന്ന ചോദ്യത്തിന് ഇയാൾ മറുപടി നൽകിയില്ല. രാജൻ ബാബു താന്ത്രിക വിദ്യകൾ പഠിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

രാജൻ ബാബുവിന്റെ വിശദമായ മുൻകാല പശ്ചാത്തലം പരിശോധിക്കുകയും പ്രതിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്തുകയും പൊലീസ് ചെയ്യും. ഇയാൾ മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമാണിതെന്ന് പൊലീസിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഭവ സമയം ജ്യോതിഷാലയത്തിൽ ഇയാളുടെ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. ഇരുവരും ചേർന്നാണ് പെൺകുട്ടിയെ മുറിയിൽ എത്തിച്ചത്. എന്നാൽ തന്നെ കേസിൽ കുടുക്കിയതെന്നാണ് മുരാരി തന്ത്രി ആവർത്തിക്കുന്നത്.




