രാഹുൽ MLA സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന നേതാക്കള്‍ നിലപാടെടുക്കുന്നു

നിരവധി പരാതികൾ ഉയർന്നിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം തെറിച്ചിട്ടും രാഹുലിന് സംരക്ഷണ കവചം. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സതീശൻ അനുകൂലികളുടെ നിലപാട്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും ധാരണയുണ്ട്. അതേസമയം, രാഹുൽ രാജിവയ്ക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

പദവി രാജിവച്ച് മാതൃക കാണിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായി വിവരമുണ്ട്. വിഷയത്തിൽ അന്വേഷണത്തിന് കോൺഗ്രസ് സമിതി രൂപീകരിച്ചു. രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനും ധാരണയുണ്ട്. സമിതിയെ നിയോഗിച്ച് പരാതികൾ പരിശോധിക്കും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങളിൽ പൂർണ്ണമായി പ്രതിരോധത്തിലായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഉയർന്നു വന്ന വിവാദങ്ങളിലും, രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിലും എഐസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഒൻപതിലധികം പരാതികളാണ് എഐസിസി നേതൃത്വത്തിനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പലരും നൽകിയിട്ടുള്ളത് എന്നാണ് സൂചന. കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതിനു മുൻപ് തന്നെ പലരും പരാതി നൽകിയിരുന്നു.

അന്നൊക്കെ രാഹുലിന് പൂർണമായി ഷാഫി പറമ്പിലും വിഡി സതീശനും ചേർന്ന് സംരക്ഷണ കവചമൊരുക്കിയതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പറയുന്നത്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ പാർട്ടിയെയും യുഡിഎഫിനെയും രാഹുൽ – ഷാഫി – സതീശൻ കോക്കസ് പ്രതിസന്ധിയിലാക്കി എന്ന വിമർശനവും മുതിർന്ന നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. രാഹുലിനെതിരെ കൂടുതൽ പരാതികളുമായി കൂടുതൽ പേർ രംഗത്ത് വരുന്ന സാഹചര്യത്തിൽ എംഎൽഎ പദവി രാജിവച്ച് വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടും ഒരു വിഭാഗം നേതാക്കൾക്ക് ഉണ്ടെന്നാണ് സൂചന.

