രാമക്ഷേത്ര ഉദ്ഘാടനം മതനിരപേക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കണം: ഐഎന്‍എല്‍
ന്യൂഡല്‍ഹി: ബാബ്റി മസ്‌ജിദ് തകര്‍ത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഴുവന്‍ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളും വിട്ടുനില്‍ക്കണമെന്ന് ഐഎന്‍എല്‍ ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. മതങ്ങളെയും മതചിഹ്നങ്ങളെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയും വ്യക്തമായി എതിര്‍ത്തിട്ടുണ്ട്. എന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവനും ദുരുപയോഗം ചെയ്‌താണ് രാമക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്.
പലസ്‌തീനില്‍ ഇസ്രയേല്‍ നടത്തുന്ന നരാധമമായ അതിക്രമം അടിയന്തിരമായി അവസാനിപ്പിക്കണം. അന്താരാഷ്ട്ര സമൂഹം മൗനം വെടിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐഎന്‍എല്‍ അഖിലേന്ത്യ ട്രഷററായി കൊല്‍ക്കത്തയില്‍ നിന്നുള്ള മുതിർന്ന നേതാവ് സെമീറുല്‍ ഹസനെയും, അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റായി പ്രമുഖ ചിന്തകനും ഇഗ്നോ മുന്‍ പ്രൊ വൈസ് ചാന്‍സലറുമായ പ്രൊഫ. ബഷീര്‍ അഹമ്മദ് ഖാനെയും, നാഷണല്‍ വുമണ്‍സ് ലീഗ് അഖിലേന്ത്യ പ്രസിഡന്റായി ഐഎന്‍എല്‍ സ്ഥാപകന്‍ ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ മകളായ തസ്‌നീം ഇബ്രാഹിമിനെയും തെരഞ്ഞെടുത്തു.
ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സുലൈമാന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗം അഡ്വ. ഇഖ്ബാല്‍ സഫര്‍ ഉദ്ഘാടനം ചെയ്‌തു. മഖ്ബൂല്‍ ഹസന്‍ (യു.പി), അസ്ഹര്‍ റഫിയുദ്ദീന്‍, മുഹമ്മദ് ഷാബിര്‍ (കര്‍ണാടക), ഡോ. മുനീര്‍ ഷരീഫ്, നാഗഹുസൈന്‍, സയ്യിദ് ഷാദാന്‍, സൈനുദ്ദീന്‍ അഹമ്മദ് (തമിഴ്‌നാട്), റിയാസ് അഹമ്മദ് ആത്തിഷ് (ബീഹാര്‍), മുഹമ്മദ് യൂസഫ്ദാര്‍, അനായത്ത് ഹുസൈന്‍ (ജമ്മു കശ്‌മീര്‍),
അഡ്വ. അല്‍ത്താഫ് അഹമ്മദ്, സയ്യിദ് അഷ്റഫ് അലി (മഹാരാഷ്ട്ര), മുഹമ്മദ് നബീല്‍ അക്തര്‍ (ജാര്‍ഖണ്ഡ്), മുസമ്മില്‍ ഹുസൈന്‍, റഫി അഹമ്മദ് (ഡല്‍ഹി), മുഹമ്മദ് ഇന്‍തിയാസ്, മുനീര്‍ അഹമ്മദ് (തെലങ്കാന), അഹമ്മദ് ദേവര്‍കോവില്‍, കെ എസ് ഫക്രുദ്ദീന്‍, കാസിം ഇരിക്കൂര്‍, സി പി അന്‍വര്‍ സാദത്ത്, എം എ ലത്തീഫ് (കേരളം) എന്നിവര്‍ സംസാരിച്ചു.