സ്കൂൾ സുരക്ഷാ മാർഗരേഖ പുറത്തിറക്കി; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും മുൻഗണന
.
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിൽ കുട്ടികൾ നേരിടുന്ന ആധുനിക വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള കർശന നിർദേശങ്ങളാണ് ഉൾപ്പെടുത്തിയത്.

എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ സജീവമാക്കണം. സ്കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസും എക്സൈസുമായി ചേർന്ന് കൃത്യമായ പരിശോധനകൾ നടത്തണം. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകൾ നൽകണം.

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. സൈബർ ബുള്ളിയിങ്, വ്യാജ പ്രൊഫൈലുകൾ എന്നിവയിലൂടെയുള്ള കെണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകണം. അധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷാ നിയമങ്ങളെക്കുറിച്ച് (പോക്സോ, ഐടി ആക്ട്) പരിശീലനം നൽകണം. സ്കൂളുകളിൽ ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകണം.

ലൈംഗികാതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാനുള്ള സാഹചര്യം സ്കൂളുകളിൽ ഒരുക്കണം. ഇതിനായി പരാതിപ്പെട്ടികൾ സ്ഥാപിക്കണം. സുരക്ഷയ്ക്കായി സ്കൂൾ ബസുകളിലും പരിസരങ്ങളിലും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.



