“സാഗർ കവച്’ കടലിലും കരയിലും അതീവ സുരക്ഷയും ജാഗ്രതയും
ഫറോക്ക്: “സാഗർ കവച്’ കടലിലും കരയിലും അതീവ സുരക്ഷയും ജാഗ്രതയും. കടൽമാർഗമുള്ള ഭീകരാക്രമണം, വിധ്വംസക പ്രവർത്തനങ്ങൾ, മനുഷ്യക്കടത്ത്, ലഹരിക്കടത്ത് ഉൾപ്പെടെയുള്ളവ തടയാനും തീരസുരക്ഷ ഉറപ്പാക്കാനുമായി “സാഗർ കവച്’ എന്നപേരിൽ മോക്ഡ്രിൽ നടത്തി. സംസ്ഥാന വ്യാപകമായി രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഭാഗമായി കോഴിക്കോട് ബേപ്പൂർ മേഖലയിൽ കടലിലും കരയിലും വിവിധ സേനകൾ സംയുക്തമായി വ്യാപക പരിശോധനകളും ആക്രമണ പ്രതിരോധ പ്രവർത്തന പരിശീലനവും സംഘടിപ്പിച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നടന്ന മോക്ഡ്രില്ലിൽ നേവി, സംസ്ഥാന പൊലീസ്, തീരദേശ പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, കസ്റ്റംസ്, തുറമുഖം, ഫിഷറീസ് വകുപ്പുകൾ, കടലോര ജാഗ്രതാസമിതി എന്നിവയും പങ്കാളികളായി. ശത്രുവിഭാഗമായ അക്രമണകാരികളെന്ന നിലയിൽ റെഡ്ഫോഴ്സ് ടീമും ഇവരെ ചെറുക്കുന്ന ബ്ലൂ ഫോഴ്സ് എന്ന പേരിൽ രണ്ടാമത് വിഭാഗവുമായാണ് ആക്രമണ -പ്രതിരോധ പരിശീലനങ്ങളിലേർപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ യാനങ്ങളും മറ്റു യാനങ്ങളും പരിശോധിച്ചു. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ സി 144, സി 155 കപ്പലുകൾ, ഐസി 115, ഐസി 116 എന്നീ ഇന്റർസെപ്റ്റർ ക്രാഫ്റ്റുകളുടെയും പങ്കാളിത്തവുമുണ്ടായി.
Advertisements
സംശയകരമായ യാനങ്ങളെയോ ആളുകളെയോ കടലിലോ കരയിലോ കണ്ടെത്തിയാൽ വിവരം തീരദേശ പൊലീസിനെ അറിയിക്കുന്നതിനും കരയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകി. മീൻപിടിത്ത ബോട്ടുകളിലും വള്ളങ്ങളിലും ആർസി അടക്കമുള്ള രേഖകളും തൊഴിലാളികളുടെ ബയോമെട്രിക് കാർഡ്, ആധാർ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും സൂക്ഷിക്കണമെന്നും നിർദേശിച്ചു.