ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ

.
ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശിൽപത്തിലെ സ്വർണ മോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള സ്വർണപാളികളും കട്ടിളപാളിക്കളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ഇയാളെ വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യുക.

ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തിരുന്നു. 1998 ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശിയതാണെന്ന് അറിഞ്ഞിട്ടും 2019 ൽ അത് ചെമ്പ് പൊതിഞ്ഞതാണെന്നായിരുന്നു ഇയാൾ മഹസറിൽ എഴുതിയിരുന്നത്. വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം മുരാരി ബാബുവിന്‍റെ കാലത്താണ് എന്നാണ് റിപ്പോർട്ട്.

കൂടാതെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കണമെന്ന് ചെന്നൈയിലുള്ള സ്മാർട്ട് ക്രീയേഷൻസിൽ നിന്നും 16 / 08 / 2024 ൽ ലഭിച്ച ഇമെയിലിനും ദ്വാരപാലക ശില്പങ്ങൾ അനുവദിക്കണമെന്ന് 2024 ലും ഇയാൾ ദേവസ്വം ബോർഡിലേക്ക് നിയമവിരുദ്ധമായി ശിപാർശ നൽകി. ഇത് ദേവസ്വം ബോർഡിൽ പ്രതിസന്ധി ഉണ്ടാക്കിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ രണ്ടു കാര്യങ്ങളിലാണ് മുരാരി ബാബുവിന്റെ പങ്ക് സംശയിച്ച് പ്രത്യേകാന്വേഷണംസംഘം അന്വേഷണം നടത്തിയിരുന്നത്.

