ശബരിമല സ്വർണക്കൊള്ള; കട്ടിളപാളി കേസിൽ കെ പത്മകുമാറിന് ജാമ്യം, ദ്വാരപാലക കേസിൽ ജയിലിൽ തുടരും
.
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപാളി കേസിൽ ദേവസ്വം മുൻ പ്രസിഡണ്ട് കെ പത്മകുമാറിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ റിമാൻഡ് കാലാവധിയായ 90 ദിവസം പൂർത്തിയായതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്.

അതേസമയം ദ്വാരപാലക കേസിൽ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ ജയിൽ നിന്ന് പത്മകുമാറിന് പുറത്തിറങ്ങാനാവില്ല. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം പുറത്തിറങ്ങിയ ആറു പ്രതികളിൽ നാലു പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ആരോഗ്യനില ചൂണ്ടിക്കാട്ടി മുൻ ബോർഡ് അംഗം കെപി ശങ്കർദാസ് സമർപ്പിച്ച രണ്ട് ജാമ്യഹർജികളും ഫെബ്രുവരി 23ന് പരിഗണിക്കും.

സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എൻ വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അടക്കമുള്ളവർക്കും ജാമ്യം ലഭിച്ചിരുന്നു.

അതേസമയം, ശബരിമല കൊടിമരക്കൊള്ളയിൽ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ് വിജിലൻസ്. കൂടുതൽ പേരിൽ നിന്നും മൊഴിയെടുപ്പ് നടത്തിയ വിജിലൻസ് നിരവധി തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കൊടിമരം നിർമിച്ച അനന്തൻ ആചാരിയിൽ നിന്നാണ് വിജിലൻസ് പ്രധാനമായും മൊഴിയെടുത്തത്. ചെമ്പുപയോഗിച്ചുള്ള നിർമാണ പ്രവൃത്തികൾ ചെയ്തെന്ന് അനന്തൻ ആചാരി മൊഴി നൽകിയിട്ടുണ്ട്.



