മഴയിലും രക്ഷാപ്രവർത്തനം ഊർജിതം; ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന

മഴയിലും രക്ഷാപ്രവർത്തനം ഊർജിതം. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന. ബെയ്‌ലി പാലം നാളെയോടെ പൂർത്തിയാകും. ദൗത്യം വേഗത്തിലാക്കാൻ താത്കാലിക പാലം നിർമ്മിക്കും. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റൽ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്നു പ്രദേശത്ത് ഇപ്പോൾ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചുനൽകുന്നുണ്ട്. മന്ത്രിമാരടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. രാജൻ തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വയനാട്ടിലെത്തി . 170 പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവന്ന കണക്കുകൾ പറയുന്നത്. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

