മുഖ്യമന്ത്രിമാരെ ഇഡി ജയിലിടച്ചതിനെ ന്യായീകരിച്ച് രാഹുൽഗാന്ധി
കണ്ണൂർ: രണ്ട് മുഖ്യമന്ത്രിമാരെ ഇഡി ജയിലിടച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിടച്ച ഇഡി കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇത് നടപ്പാക്കാത്തതെന്തുകൊണ്ടെന്ന് കണ്ണൂരിൽ യുഡിഎഫ് റാലി ഉദ്‌ഘാടനം ചെയ്‌ത് രാഹുൽ ഗാന്ധി ചോദിച്ചു. രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിലാണ്. കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല. ഇഡിയും സിബിഐയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ, അറസ്‌റ്റുചെയ്യാനോ തയ്യാറാവുന്നില്ലെന്നും കുറ്റപ്പെടുത്തി.
രണ്ട് മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കെളെയും രാഷ്‌ട്രീയ പ്രേരിതമായി കേന്ദ്ര ഏജൻസികൾ അറസ്‌റ്റ് ചെയ്യുന്നതിനും ജയിലിലടക്കുന്നതിനുമെതിരെ ഡൽഹിയിൽ ‘ഇന്ത്യ’ കൂട്ടായ്‌മ സംഘടിച്ച പ്രതിഷേധ റാലിയിൽ പങ്കെടുത്ത രാഹുൽഗാന്ധി കേരളത്തിലെത്തുമ്പോൾ മലക്കം മറിഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നിലവാരത്തിലേക്ക് ‘ഇന്ത്യ ’കൂട്ടായ്‌മയുടെ ഭാഗമായി നിൽക്കുന്ന നേതാവിന്റെ മാറ്റം രാഷ്‌ട്രീയ ചർച്ചയാവുകയാണ്.
രാഹുൽഗാന്ധി പങ്കെടുത്ത കേരളത്തിലെ മറ്റ് യുഡിഎഫ് റാലികളിലെന്ന പോലെ കാസർകോട്, കണ്ണൂർ, വടകര ലോക്‌സഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടന്ന റാലിയിലും കോൺഗ്രസ്, ലീഗ് പതാകകൾ ഉയർത്തിയില്ല. ലീഗ് പതാകയുമായി ഗ്യാലറിയിലിരുന്ന ഒരു പ്രവർത്തകനെ കോൺഗ്രസുകാർ ഇറക്കിവിട്ടു. മൂന്ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചിട്ടും ശുഷ്‌കമായ റാലിയിലെ പ്രസംഗത്തിൽ ഒരിക്കൽ പോലും പൗരത്വ ഭേദഗതി നിയമം പരാമർശിക്കാൻ രാഹുൽഗാന്ധി തയ്യാറായില്ല.