ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നു എന്ന് പ്രകാശ് കാരാട്ട്

ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നുവെന്ന് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആർഎസ്സ് ആണ് എന്നും അദ്ദേഹം ആരോപിച്ചു. ബിജെപി യെ ഇല്ലാതാക്കാനാണ് പ്രതിപക്ഷ മതേതര പാർട്ടികൾ ഒരുമിച്ചു ചേർന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ രാജ്യത്തെ പ്രമുഖരായ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലാക്കി. അരവിന്ദ് കെജ്‌രിവാളും ഹേമന്ത് സോറനും പ്രതിപക്ഷമുന്നണിയിലെ പ്രമുഖരായ മുഖ്യമന്ത്രിമാരാണ്.

ബിജെപിയുടെ ഹിന്ദു രാഷ്ട്രത്തിലെല്ലാരുമില്ല. സാധാരണ ഹിന്ദുക്കൾ അതിൽപ്പെടില്ല. രാജ്യത്തെ വലിയ കോർപ്പറേറ്റുകളുമായാണ് ബിജെപിയുടെ ചങ്ങാത്തം. അദാനിയെയും അംബാനിയെയും പോലുള്ള കോർപ്പറേറ്റുകളുടെ സഹായത്തോടെ ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടന പത്രികയിൽ രാജ്യം അഭിമുഖീകരിക്കുന്ന ഒന്നുമില്ല.

തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. അതിന് പരിഹാരമായതൊന്നും പ്രകടന പത്രികയിലില്ല. പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്തെത്തി ആ ഭരണ സംവിധാനത്തിനെതിരെ ആരോപണമുന്നയിക്കുക എന്നതാണ് മോദിയുടെ രീതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും പ്രധാനമന്ത്രിയെത്തി. അഴിമതി രഹിത പാർട്ടിയാണ് ബിജെപിയെന്നാണ് മോദിയുടെ വാദം.

എന്നാൽ ഇലക്ടറൽ ബോണ്ട് വന്നതോടെ രാജ്യത്തെ ഏറ്റവും വലിയ അഴിമതിപ്പാർട്ടി ബിജെപിയാണെന്ന് തെളിഞ്ഞു. മോദി സർക്കാർ സംസ്ഥാനങ്ങൾക്കുമേൽ കടന്നുകയറുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കുന്നു. അർഹമായ വിഭവങ്ങൾ നൽകാതെയാണ് ഈ സമ്മർദ്ദം. കേരളത്തിനോട് ബിജെപിക്ക് ശത്രുതപരമായ സമീപനമാണ്. കേരളത്തെ പരമാവധി ഞെരുക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന് എന്നും കാരാട്ട് പറഞ്ഞു.

